അന്വേഷണം തന്നിലേക്ക് എത്തുമെന്ന് കണ്ടപ്പോൾ മുഖ്യമന്ത്രി ബാലിയാടുകളെ അന്വേഷിക്കുന്നു : രമേശ് ചെന്നിത്തല

സെക്രട്ടറിയെ മാറ്റിയതിലൂടെ മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങളെ ശരി വയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇപ്പോൾ നടപടിക്ക് കാരണം മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങൾ എത്തുമെന്ന ഭയം മൂലമാണ്. അന്വേഷണം തന്നിലേക്ക് എത്തുമെന്ന് കണ്ടപ്പോൾ മുഖ്യമന്ത്രി ബാലിയാടുകളെ അന്വേഷിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികളെ സംരക്ഷിക്കാൻ സെക്രട്ടറി ശ്രമിച്ചതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാൻ ആവില്ല. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി കരുതണ്ട. ഇത്തരം അവതാരങ്ങൾ എങ്ങനെ തന്റെ ഓഫീസിൽ എത്തിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രമേശ് ചെന്നിത്തല കത്ത് നൽകിയിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കാൻ ഉന്നതതല നീക്കങ്ങളും ശ്രമങ്ങളും നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. സെക്രട്ടറിക്ക് എതിരെ ലഭിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രി പൂഴ്ത്തി വെച്ചുവെങ്കിൽ അത് തെറ്റാണെന്നും കേസ് സിബിഐക്ക് വിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ കൂട്ടു നിൽക്കുന്നുവെന്നത് അപമാനകരമാണ്. കേസിൽ ഇടപെട്ട, മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതർ എല്ലാം കുടുങ്ങും. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ള കള്ളക്കളി മാത്രമാണ് നടപടി. ഐടി വകുപ്പിൽ നടന്നു കൊണ്ടിരിക്കുന്ന അനധികൃത നിയമനങ്ങൾ സംബന്ധിച്ച് അന്വേഷണം വേണം. സ്വന്തം വകുപ്പിൽ നടക്കുന്ന നിയമനങ്ങളും, സെക്രട്ടറിയുടെ പ്രവർത്തനങ്ങളും മുഖ്യമന്ത്രി അറിയന്നില്ല എങ്കിൽ സ്ഥാനത്ത് ഇരിക്കാൻ മുഖ്യമന്ത്രി യോഗ്യൻ അല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന വ്യക്തി സ്വന്തം വകുപ്പിൽ നിയമിത ആയിട്ടും മുഖ്യമന്ത്രി അറിഞ്ഞില്ല എന്നത് ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്നും ചെന്നിത്തല ആരോപിച്ചു.
Story Highlights – ramesh chennithala , gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here