സ്വർണക്കടത്ത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കട്ടെ; സർക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസം: കാനം രാജേന്ദ്രൻ
സ്വർണക്കടത്ത് കേസിൽ കാര്യങ്ങൾ പരിശോധിക്കേണ്ടത് കസ്റ്റംസെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ട് മാസത്തിനിടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടി വേണമെന്നും കാനം പറഞ്ഞു. സ്വപ്‌നയുമായി ബന്ധമുള്ളതുകൊണ്ടാണ് എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമായിരിക്കണമെന്നും കാനം. സർക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും കാനം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സിപിഐയ്ക്ക് മറുപടി നൽകിയതിനെ കാനം രാജേന്ദ്രൻ വിമർശിച്ചു. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി സിപിഐയ്ക്ക് മറുപടി നൽകി, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ നടപടി ശരിയായില്ലെന്നും അദ്ദേഹം അൽപസമയം പാർട്ടി സെക്രട്ടറിയുടെ റോൾ എടുത്തുവെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. 1965ലെ ചരിത്രം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് വിശ്വസിക്കുന്നില്ല. കോടിയേരി അൽപം കൂടി വായിക്കണമായിരുന്നുവെന്നും കാനം പറഞ്ഞു. ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഇഎംഎസിന്റെ ലേഖനം വായിച്ചായിരുന്നു കാനത്തിന്റെ മറുപടി.
Read Also : ജനങ്ങളുടെയും സമ്പദ് വ്യവസ്ഥയുടെയും ആരോഗ്യത്തിൽ കേന്ദ്ര സർക്കാർ ശ്രദ്ധ കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി
സർക്കാർ കേസിൽ ഏത് അന്വേഷണത്തിനും തയാറെന്ന് അറിയിച്ചതാണ്. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. ഒരു കേസുണ്ടായാൽ നിയമം നിയമത്തിന്റെ വഴിക്ക് പോകും. അതിൽ രാഷ്ട്രീയ പാർട്ടി അഭിപ്രായം പറയേണ്ടതില്ല. സോളാർ കേസിൽ ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് അഭിപ്രായം വ്യക്തമാക്കിയത്. സോളാറും സ്വർണക്കടത്തും വ്യത്യസ്തമായ കേസുകളാണെന്നും കാനം പറഞ്ഞു.
സർക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ട്. വിവിധ വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്വർണം കടത്തിയത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ കൊണ്ടുവരേണ്ടതാണ്. ഐടി സെക്രട്ടറിക്ക് കുറ്റാരോപിതയുമായി ബന്ധമുണ്ടെന്ന് കണ്ടതിനാലാണ് നടപടിയെടുത്തതെന്നും കാനം. സ്പ്രിംഗ്‌ളർ കരാറിൽ തന്നെ ഐടി സെക്രട്ടറിയെ മാറ്റാൻ സിപിഐ ആവശ്യപ്പെട്ടിരുന്നു. കുറ്റക്കാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചാൽ മാത്രമേ പ്രശ്‌നമുള്ളൂവെന്നും കാനം.
Story Highlights – kanam rajendran, gold smuggling, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here