സ്വർണക്കടത്ത് കേസ്; എൻഐഎ സ്വപ്‌ന സുരേഷിനെ പ്രതി ചേർത്തു

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ എൻഐഎ സ്വപ്‌ന സുരേഷിനെ പ്രതി ചേർത്തു. കേസിൽ രണ്ടാം പ്രതിയാണ് സ്വപ്ന. സ്വപ്‌നയും സുഹൃത്തും മുൻ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥനുമായ സരിത്തും ചേർന്നാണ് സ്വർണക്കടത്ത് നടത്തിയതെന്നാണ് എൻഐഎയുടെ എഫ്‌ഐആറിലുള്ളത്.
ആകെ നാല് ആളുകളെ കേസിൽ പ്രതി ചേർത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഒന്നാം പ്രതി പി എസ് സരിത്,രണ്ടാം പ്രതി സ്വപ്‌ന സുരേഷ്, മൂന്നാം പ്രതി ഫസൽ ഫരീദ്, നാലാം പ്രതി സന്ദീപ് നായർ എന്നിങ്ങനെയാണ് പ്രതിപ്പട്ടിക. പ്രതികൾക്ക് എതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ലാഭം ഭീകരവാദത്തിന് ഫണ്ട് ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ടാകാം.
സ്വപ്‌ന സുരേഷ് സ്വർണക്കടത്തിലെ മുഖ്യകണ്ണിയെന്നും അന്വേഷണ ഏജൻസി. രാജ്യ സുരക്ഷയ്ക്കും സുഹൃത്ത് രാജ്യവുമായുള്ള ബന്ധം നിലനിർത്തുന്നതിനും വെല്ലുവിളി ഉയർത്തുന്നതാണ് കേസെന്നും അത്തരത്തിലുള്ള പ്രവർത്തിയാണ് സ്വപ്‌നയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും എഫ്ഐആറില്‍ പറയുന്നു. അതേസമയം വിമാനത്താവളത്തിൽ എത്തിയത് നയതന്ത്ര ബാഗ് അല്ലെന്നും പാർസൽ മാത്രമാണെന്നും യുഎഇ അധികൃതർ വ്യക്തമാക്കി.
നേരത്തെ കസ്റ്റംസ് സരിത്തിനെ പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. കേസിൽ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇന്നാണ് തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻഐഎ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എൻഐഎ ഏറ്റെടുത്ത കേസാണ് ഇതെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ്. ഇവരുടെ ജാമ്യാപേക്ഷ തള്ളണം. സ്വപ്ന കുറ്റക്കാരിയാണെന്ന് തെളിയിക്കാൻ സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴിയുണ്ട് എന്നും അഭിഭാഷകൻ പറഞ്ഞിരുന്നു.
Read Also : തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത് നയതന്ത്ര ബാഗ് അല്ലെന്ന് യുഎഇ
സ്വപ്നയുടെ ഫോൺ ഇപ്പോൾ സ്വിച്ച്ഡ് ഓഫാണ്. അവർ മനപൂർവം ഹാജരാകുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇവരോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഇവർ മനപൂർവം ഹാജരാവുന്നില്ല. പ്രതി സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണ്. സ്വപ്നക്കെതിരെ യുഎപിഎ വകുപ്പ് 16, 17 ചാർജ് ചെയ്യപ്പെട്ട കേസാണ് ഇതെന്നും കേന്ദ്രം അറിയിച്ചു. അഡ്വക്കറ്റ് രവിപ്രകാശ് ആണ് കേന്ദ്രത്തിന് വേണ്ടി ഹാജരായത്.
Story Highlights – swapna suresh, gold smuggling,nia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here