തിരുവനന്തപുരം സ്വർണക്കടത്ത്; മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്. സ്വപ്‌നയും സരിത്തുമായുള്ള ബന്ധം സന്ദീപ് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. കേസിലെ ഒന്നാം പ്രതി സന്ദീപായിരിക്കുമെന്നാണ് വിവരം. സ്വപ്‌ന രണ്ടാം പ്രതിയും സരിത്ത് മൂന്നാം പ്രതിയുമായിരിക്കും.
തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായർ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. സ്വപ്‌നയും സരിത്തുമായി സന്ദീപിന് ബന്ധമുണ്ടായിരുന്നുവെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. സ്വപ്‌നയുമായുള്ള സുഹൃത്ത് ബന്ധം സന്ദീപിന്റെ അമ്മ ഉഷ സ്ഥിരീകരിച്ചിരുന്നു. 2018, 2019 വർഷങ്ങളിലെ സർക്കാർ പരിപാടികൾ കസ്റ്റംസ് പരിശോധിക്കും. സ്വർണക്കടത്തിന് സർക്കാർ പരിപാടികൾ മറയാക്കിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അന്വേഷിക്കാൻ കസ്റ്റംസ് തീരുമാനിച്ചത്.
സ്വർണക്കടത്ത് കേസ് കസ്റ്റംസിനൊപ്പം എൻഐഎയും അന്വേഷിക്കും. കേസ് എൻഐഎക്ക് വിട്ടുകൊണ്ട് കേന്ദ്രസർക്കാർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. കേസ് ദേശസുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടതെന്ന് എൻഐഎ പറഞ്ഞു. അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റുകൾ കേസിൽ ഉണ്ട്. ഭീകരവാദ ബന്ധമടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നും ആയുധക്കടത്ത് ഉൾപ്പെടെ സംശയിക്കാമെന്നും എൻഐഎ വ്യക്തമാക്കി.
Story Highlights – Sandeep nair, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here