കൊവിഡ് വാക്‌സിൻ ഭാരത് ബയോടെക് മേധാവി സ്വന്തം ശരീരത്തിൽ പരീക്ഷിച്ചുവോ? [24 fact check]

-/ ഗ്രീഷ്മാ രാജ് സി പി
കൊവിഡ് വാക്‌സിൻ ഗവേഷണത്തിൽ സഹകരിക്കുന്ന ഭാരത് ബയോടെക് എന്ന കമ്പനിയുടെ വൈസ് പ്രസിഡന്റ് സ്വന്തം ശരീരത്തിൽ വാക്‌സിൻ പരീക്ഷിച്ചവെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. 74ാം സ്വാതന്ത്ര്യ ദിനത്തിൽ കൊറോണ വൈറസിനുള്ള വാക്‌സിൻ ഇന്ത്യ ലോകത്തിന് സമ്മാനിക്കുമോ എന്ന ചോദ്യത്തിനിടയിലാണ് ഇത്തരത്തിലൊരു വാർത്ത പരന്നത്. നേരത്തെ ഇന്ത്യയിലെ ആരോഗ്യ രംഗത്തെ സംഘടനയായ ഐസിഎംആർ വാക്‌സിൻ പരീക്ഷണം വേഗത്തിലാക്കാൻ ഭാരത് ബയോടെക് അടക്കമുള്ള കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. അതിനിടയിലാണ് ഈ വ്യാജ വാർത്ത പുറത്തുവന്നത്.
Read Also : നടൻ സാന്റോ കൃഷ്ണന് ആദരാഞ്ജലി അർപ്പിച്ചുള്ള സന്ദേശങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ[24 fact check]
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഭാരത് ബയോടെക് ഇന്ത്യ ലിമിറ്റഡും സംയുക്തമായാണ് കൊവിഡ് വാക്‌സിൻ അഥവാ കോവാക്‌സിന് വേണ്ടിയുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിട്ടുള്ളത്.

ആഗസ്റ്റ് 15 ആകുമ്പോഴേക്കും പരീക്ഷണങ്ങൾ പൂർത്തിയാക്കി വാക്‌സിൻ പുറത്തിറക്കാൻ ലക്ഷ്യമിടുന്നുവെന്ന് പറയുന്ന ഐസിഎംആറിന്റെ കത്ത് വിവാദമായിരുന്നു. അനാവശ്യ ധൃതിയാണിതെന്ന് കുറ്റപ്പെടുത്തി ശാസ്ത്രജ്ഞർ തന്നെ രംഗത്തെത്തി. ഈ വാർത്തകൾക്ക് പിന്നാലെ കോവാക്‌സിന്റെ ആദ്യ ഡോസ് ഭാരത് ബയോടെക്ക് വൈസ് പ്രസിഡന്റ് ഡോ. വി കെ ശ്രീനിവാസ് സ്വന്തം ശരീരത്തിൽ പരീക്ഷിച്ചു എന്ന വാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി.



ഇത് തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ഭാരത് ബയോടെക് ഔദ്യോഗികമായി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
പരിശോധനയ്ക്കായി രക്തം എടുക്കുന്നതിന്റെ ചിത്രമാണിതെന്ന് വിശദീകരണക്കുറിപ്പിൽ പറയുന്നു.

ഐസിഎംആറിന്റെ ക്ലിനിക്കൽ ട്രയൽസ് രജിസ്ട്രിയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി കോവാക്‌സിൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രജിസ്‌ട്രേഷൻ രേഖ പ്രകാരം, ഇൻട്രാമസ്‌കുലർ ഇഞ്ചക്ഷനിലൂടെയാണ് വാക്‌സിൻ നൽകേണ്ടത്. എന്നാൽ ചിത്രത്തിൽ കൈമുട്ടിന്റെ കുഴിയിലാണ് കുത്തിവയ്‌പെടുക്കുന്നത്.

ചിത്രത്തിലുള്ളയാൾ കയ്യിലൊരു ടൂർണിക്യൂട്ട് റമ്പർ ധരിച്ചിരിക്കുന്നത് കാണാം. രക്തം എടുക്കുമ്പോൾ രോഗിയുടെ കയ്യിൽ സമ്മർദം കൊടുക്കാനാണ് ടൂർണിക്യൂട്ട് റമ്പർ ഉപയോഗിക്കുന്നത്.
Story Highlights – fake news baharat bio tech vice president used covid vaccine in his body, fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here