പി നൾ ബ്ലഡ് ഗ്രൂപ്പുള്ള കുട്ടിയുടെ സര്‍ജറി കഴിഞ്ഞുവെന്ന് വ്യാജ പ്രചാരണം [24 fact check]
-/ ടീന സൂസന്‍ ടോം
പി നൾ എന്നൊരു രക്ത ഗ്രൂപ്പ് ഉണ്ടെന്ന് നമ്മളിൽ പലരും തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യൽ മീഡിയയിൽ കണ്ട ഒരു പോസ്റ്റോടെ ആയിരിക്കും. അനുഷ്‌ക എന്ന അഞ്ച് വയസുകാരിയുടെ ജീവൻ രക്ഷിക്കാൻ ഈ അപൂർവ രക്തഗ്രൂപ്പിനായി സോഷ്യൽ മീഡിയയിലൂടെ ലോകം മുഴുവൻ തിരയുകയാണ്. എന്നാൽ അനുഷ്‌കയുടെ ഓപ്പറേഷൻ കഴിഞ്ഞെന്നൊരു വാർത്തയും ഒപ്പം പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിലെ സത്യം എന്തായിരിക്കുമെന്ന് പരിശോധിക്കാം.
മലപ്പുറം സ്വദേശി സന്തോഷ് നായരുടെ മകൾ അനുഷ്‌കയ്ക്ക് 2019 ജൂലെെയില്‍ കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതര പരുക്കേൽക്കുകയായിരുന്നു. കുട്ടി 25 ദിവസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞു. ഏപ്രിൽ 23നാണ് കുട്ടിയെ എറണാകുളത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള ശസ്ത്രക്രിയക്കാണ് കുട്ടിക്ക് പി നൾ രക്തം ആവശ്യമായി വന്നത്. ഇന്ത്യയിൽ രണ്ട് പേരിൽ മാത്രമുള്ള ലോകത്ത് 43 പേരിൽ മാത്രം കാണപ്പെടുന്ന അത്യപൂർവ രക്ത ഗ്രൂപ്പാണ് പി നൾ ഫൈനോടൈപ്പ് രക്ത ഗ്രൂപ്പ്.
അഞ്ച് വയസുകാരി അനുഷ്‌കയ്ക്കായി ആശുപത്രി അധികൃതരും രക്തദാതാക്കളുടെ കൂട്ടായ്മകളും സമൂഹമാധ്യമങ്ങളിലൂടെ ലോകം മുഴുവൻ സന്ദേശമയച്ച് അന്വേഷണത്തിലാണ്. കഴിഞ്ഞ ദിവസം അനുഷ്‌കയ്ക്ക് ചെയ്തത് ഒരു പ്ലാസ്റ്റിക് സർജറിയാണ്.
തലയോട്ടിക്കുള്ള ഒരു മേജർ ശസ്ത്രക്രിയ ഇനിയും ബാക്കിയാണ്. എന്നാൽ പല മാധ്യമങ്ങളിലും പി നൾ രക്തം വേണ്ടിവന്നില്ല അനുഷ്‌ക അതിജീവിച്ചു എന്ന തെറ്റായ സന്ദേശം പ്രചരിച്ചു. ഇതേക്കുറിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ എക്‌സിക്യൂട്ടീവ് മെമ്പർ പറയുന്നത് കുട്ടിയ്ക്ക് രക്തം ആവശ്യമുള്ള സർജറി ഇനി വരാൻ പോകുന്നതേയുള്ളു എന്നാണ്.
Read Also : പ്രധാനമന്ത്രി സൈനിക ആശുപത്രി സന്ദർശിക്കുന്ന ചിത്രങ്ങൾ വ്യാജമാണോ? [24 fact check]
അതിനിടെ അനുഷ്‌കയ്ക്കായുള്ള ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സന്ദേശത്തിൽ മറ്റൊരു കുട്ടിയുടെ ചിത്രം ചേർത്ത് അനുഷ്‌കയാണെന്ന പേരിലും സന്ദേശം പ്രചരിക്കുന്നുണ്ട്. ചിത്രം വ്യാജമാണ്.ചിത്രത്തിലുള്ളത് അനുഷ്‌ക അല്ല.
അനുഷ്‌ക എന്ന അഞ്ച് വയസുകാരിക്കായി പി നൾ രക്തം കണ്ടെത്താനുള്ള ശ്രമത്തിലാണ് നിരവധി ആളുകൾ. വ്യാജ വാർത്തകൾ ഷെയർ ചെയ്യുന്നതിന് പകരം നമുക്ക് ഈ നമ്പറുകൾ ഷെയർ ചെയ്യാം. പരമാവധി ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കാം. അങ്ങനെ അനുഷ്‌കയുടെ ജീവൻ രക്ഷിക്കാനുള്ള രക്തം നൽകാൻ തയ്യാറുള്ള ആളെ കണ്ടത്താം. എന്നാൽ വ്യാജ വാർത്ത പരന്നത് മൂലം കുട്ടിക്കായി രക്തം കണ്ടെത്തുന്നതിൽ സന്നദ്ധ പ്രവർത്തകർക്ക് ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുകയാണ്.
Story Highlights – p null blood group, fake news, child needs p null blood group surgery completed fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here