പ്രധാനമന്ത്രി സൈനിക ആശുപത്രി സന്ദർശിക്കുന്ന ചിത്രങ്ങൾ വ്യാജമാണോ? [24 fact check]
-/ മെർലിൻ മത്തായി
ഗാൽവൻ സംഘർഷത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലേയിലെ സൈനിക ആശുപത്രി സന്ദർശിക്കുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. എന്നാൽ ഈ ചിത്രങ്ങൾ വ്യാജമാണെന്നും, ചിത്രത്തിലുള്ളത് സൈനികർ അല്ലെന്നും ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങൾക്ക് പിന്നിലെ വാസ്തവം പരിശോധിക്കാം.
ജൂൺ 3നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലേയിൽ എത്തിയത്. ഗാൽവൻ സംഘർഷത്തിൽ പരുക്കേറ്റ സൈനികരെ ആശുപത്രിയിൽ സന്ദർശിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ചില കോൺഗ്രസ് അനുയായികൾ ഇവ വ്യാജമാണെന്ന തരത്തിൽ പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ഒരു ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്…’ഇത് ആശുപത്രിയാണെന്ന് എങ്ങനെ വിശ്വസിക്കും? ഡോക്ടർ ഇല്ല, ഡോക്ടർക്ക് പകരം ഫോട്ടോഗ്രാഫർ….മരുന്നില്ല, കുടിവെള്ളമില്ല..ഇത് വ്യാജമാണ്..കെട്ടിച്ചമച്ചതാണ്’ എന്നാണ് വാദം.
ജൂൺ 23ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ കിഴക്കൻ ലഡാക്കിൽ എത്തിയപ്പോൾ ഇതേ ആശുപത്രിയിലും എത്തിയിരുന്നു. ആ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ പ്രധാനമന്ത്രി സന്ദർശിച്ച അതേ ആശുപത്രി വാർഡ് ആണെന്ന് ബോധ്യമായി.
Read Also : കൊവിഡ് വാക്‌സിൻ ഭാരത് ബയോടെക് മേധാവി സ്വന്തം ശരീരത്തിൽ പരീക്ഷിച്ചുവോ? [24 fact check]
ഇതുമായി ബന്ധപ്പെട്ട വീഡിയോ പരിശോധിച്ചപ്പോൾ കർട്ടനുകളും, മുറിയും, ചുമരിലെ ചിത്രങ്ങളും എല്ലാം ഒന്നുതന്നെയാണെന്ന് തെളിഞ്ഞു. കൂടാതെ മോദിയുടെ സന്ദർശന ചിത്രങ്ങളിലെ പവർബോർഡും, പ്രോജക്ടർ ഏരിയയും ആണ് നരവനെയുടെ സന്ദർശന വീഡിയോയിലും ഉള്ളത്.
കൂടാതെ ചിത്രത്തിലെ സൈനികർക്ക് നിസാര പരുക്കുകൾ മാത്രമാണുള്ളതെന്നും, അതിനാലാണ് അവർ എഴുന്നേറ്റ് ഇരിക്കുന്നതെന്നും മേജർ നവ്ദീപ് സിംഗ് ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഈ ചിത്രങ്ങളെല്ലാം കെട്ടിച്ചമച്ചവ അല്ല.
Story Highlights – narendra modi, 24 fact check, narendra modi visiting soldiers in hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here