ഫ്‌ളാറ്റ് ഏർപ്പാടാക്കിയത് ശിവശങ്കർ പറഞ്ഞിട്ട്; അന്വേഷണം നേരിടാൻ തയ്യാറെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരൻ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരായ കുരുക്ക് മുറുകുന്നു. ശിവശങ്കർ പറഞ്ഞിട്ടാണ് ഫ്‌ളാറ്റ് ഏർപ്പാടാക്കിയതെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരൻ അരുൺ ബാലചന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു. താമസം മാറുന്ന സുഹൃത്തിന് വേണ്ടിയാണ് ഫ്‌ളാറ്റ് ഏർപ്പാടാക്കേണ്ടതെന്ന് പറഞ്ഞിരുന്നു. ഇതിന്റെ തെളിവ് കൈവശമുണ്ട്. അന്വേഷണം നേരിടാൻ തയ്യാറാണെന്നും അരുൺ ബാലചന്ദ്രൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഐടി ഫെല്ലോ എന്ന പോസ്റ്റിലാണ് അരുൺ ബാലചന്ദ്രൻ ജോലി ചെയ്തിരുന്നത്. എം ശിവശങ്കർ ഐടി സെക്രട്ടറി ആയിരിക്കെ അദ്ദേഹത്തിന്റെ കീഴിലാണ് അരുൺ പ്രവർത്തിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് സെക്രട്ടേറിയറ്റിന് എതിർവശത്തെ ഫ്‌ളാറ്റ് സമുച്ചയത്തിൽ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് അരുൺ ആണെന്ന വിവരം പുറത്തു വന്നിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾക്ക് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് അരുൺ കാര്യങ്ങൾ വിശദീകരിച്ചത്.
ശിവശങ്കർ പറഞ്ഞിട്ടാണ് ഫ്‌ളാറ്റ് ഏർപ്പാടാക്കിയതെന്ന് അരുൺ പറഞ്ഞു. മേലുദ്യോഗസ്ഥൻ പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തത്. കെയർ ടേക്കറോട് സംസാരിച്ച് വില കുറച്ച് ഫ്‌ളാറ്റ് വാങ്ങാൻ സാധിച്ചു. ശിവശങ്കറുമായി സംസാരിച്ചതിന്റെ ഉൾപ്പെടെ വാട്‌സ്ആപ്പ് ചാറ്റുകൾ കൈവശമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൻ ഇത് നൽകും. മാധ്യമങ്ങൾക്ക് മുന്നിൽ നേരിട്ട് വരാൻ താത്പര്യമില്ല. അന്വേഷണത്തോട് സഹകരിക്കുമെന്നും അരുൺ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here