കുല്‍ഭൂഷണ്‍ ജാദവുമായി സ്വതന്ത്ര കൂടിക്കാഴ്ച അനുവദിച്ചില്ല; കോണ്‍സുലാര്‍ എക്‌സസില്‍ ഇടപെട്ട് പാകിസ്താന്‍
കുല്‍ഭൂഷണ്‍ ജാദവിന് അനുവദിച്ച കോണ്‍സുലാര്‍ എക്‌സസില്‍ ഇടപെട്ട് പാകിസ്താന്‍. പാക്ക് ജയിലില്‍ തുടരുന്ന ഇന്ത്യക്കാരനായ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുമതി ലഭിച്ച നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണരീതിയിലുള്ള ആശയവിനിമയം സാധ്യമായില്ല. നിയമകാര്യങ്ങളില്‍ കുല്‍ഭൂഷണെ പ്രതിനിധീകരിക്കുന്നതിന് അദ്ദേഹത്തിന്റെ അനുവാദം വാങ്ങുന്നതില്‍ നിന്നാണ് പാകിസ്താന്‍ ഇന്ത്യയെ തടഞ്ഞത്. പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്ന കുല്‍ഭൂഷണ്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നെന്നും ഇന്ത്യ വ്യക്തമാക്കി.
ചുറ്റും പാക്ക് ഉദ്യോഗസ്ഥരും ക്യാമറയും ഉണ്ടായിരുന്നതിനാല്‍ തുറന്ന സംഭാഷണം സാധ്യമായില്ല. നിബന്ധനകള്‍ ഇല്ലാതെ രണ്ടു മണിക്കൂര്‍ കൂടിക്കാഴ്ച നടത്താന്‍ അനുമതി നല്‍കുമെന്നായിരുന്നു പാക്ക് വിദേശകാര്യ മന്ത്രാലം അറിയിച്ചിരുന്നത്. എന്നാല്‍ കൂടിക്കാഴ്ച വിശ്വാസയോഗ്യമല്ലാത്തതിനാല്‍ പ്രതിഷേധം അറിയിച്ച് നയതന്ത്ര ഉദ്യോഗസ്ഥര്‍ മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിയിച്ചു. കുല്‍ഭൂഷണ്‍ ജാദവുമായി രണ്ടു മണിക്കൂര്‍ സമയത്തെ കൂടിക്കാഴ്ചയ്ക്കാണ് വ്യാഴാഴ്ച പാകിസ്താന്‍ അനുമതി നല്‍കിയത്. ഇതിനു മുന്നോടിയായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിലെത്തിയിരുന്നു.
ഇതു രണ്ടാം തവണയാണ് കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ആദ്യ കൂടിക്കാഴ്ച നടന്നത്. അറസ്റ്റിലേയ്ക്കു നയിച്ച സാഹചര്യമുള്‍പ്പെടെ ജാദവിനു പറയാനുള്ളതു കേള്‍ക്കാനും അതുവഴി നിയമപരമായ സഹായം നല്‍കാനും ഇന്ത്യയ്ക്കു കഴിയുമെന്നതാണ് കൂടിക്കാഴ്ച വഴിയുള്ള നേട്ടം.വധശിക്ഷയ്‌ക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിനുള്ള സമയം ജൂലൈ 20ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും കുല്‍ഭൂഷണുമായി കൂടിക്കാഴ്ചയ്ക്ക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അവസരം ലഭിക്കുന്നത്. പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ കുല്‍ഭൂഷണ്‍ ജാദവ് തയാറാകുന്നില്ലെന്നും ദയാഹര്‍ജിയുമായി മുന്നോട്ടു പോകുന്നതിനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും പാകിസ്താന്‍ കഴിഞ്ഞയാഴ്ച അവകാശപ്പെട്ടിരുന്നു.
Story Highlights – Pakistan did not allow free meeting with Kulbhushan Jadhav
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here