അസം വെള്ളപ്പൊക്കം: മരണം 107; സംസ്ഥാനത്ത് 290 ദുരിതാശ്വാസ ക്യാമ്പുകൾ

അസം വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടവരുടെ എണ്ണം 107 ആയി. 81 പേരാണ് പ്രളയത്തിൽ മരണപ്പെട്ടത്. 26 പേരുടെ മരണം മണ്ണിടിച്ചിലിൽ പെട്ടായിരുന്നു. 290 ക്യാമ്പുകളാണ് സംസ്ഥാനത്ത് സജീകരിച്ചിരിക്കുന്നത്. 47,465 ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി. 36 ലക്ഷം പേരെ പ്രളയം ബാധിച്ചു എന്നാണ് അസം ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്.
സംസ്ഥാനത്തെ 33 ജില്ലകളിൽ 26 ജില്ലകളും പ്രളയബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിരവധി റോഡുകളും വീടുകളും വിളകളും പാലങ്ങളുമൊക്കെ നശിച്ചു. കാസിരംഗ ദേശീയോദ്യാനത്തിലെ നൂറോളം വന്യ ജീവികളും വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടു എന്ന് വനംവകുപ്പ് അറിയിക്കുന്നു. ഇതിൽ 9 കാണ്ടാമൃഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കാസിരംഗയുടെ 85 ശതമാനം പ്രദേശവും വെള്ളത്തിനടിയിലാണ്. ജീവികളെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ 136 പേരെ രക്ഷപ്പെടുത്തുകയും 111 മൃഗങ്ങളെ കാട്ടിലേക്ക് തുറന്നു വിട്ടതായും അധികൃതർ പറയുന്നു.
Read Also : പ്രളയത്തിൽ മരണനിരക്ക് അധികരിക്കുന്നു; ഡാം തകർത്ത് വെള്ളം ഒഴുക്കി വിട്ട് ചൈന
കാസിരംഗയിൽ പ്രളയം പതിവാണ്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിൻ്റെ ഏറ്റവും വലിയ വാസ സ്ഥലമായ കാസിരംഗയിൽ 2400 കാണ്ടാമൃഗങ്ങളും 121 കടുവകളും ഉണ്ട്. കഴിഞ്ഞ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തിൽ 18 കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 200 മൃഗങ്ങളാണ് ഇവിടെ കൊല്ലപ്പെട്ടത്.
ഇതിനിടെ, ചൈനയിലും പ്രളയക്കെടുതി തുടരുകയാണ്. പ്രളയത്തിൽ കൊവിഡ് പ്രഭവകേന്ദ്രമായിരുന്ന വുഹാൻ അടക്കം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കൊവിഡ് ഉറവിടത്തെപ്പറ്റി പഠിക്കാൻ ലോകാരോഗ്യ സംഘടയുടെ പ്രത്യേക സംഘം എത്താനിരിക്കെയാണ് പ്രളയം ഉണ്ടായത്. 141 പേർ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. രാജ്യത്ത് പലയിടങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Story Highlights – assam floods death toll rises to 107
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here