ചൈനയിലെ മലമുകളില്‍ കേട്ട ഭീകരമായ ശബ്ദത്തിന് പിന്നിലെ സത്യാവസ്ഥ

/-ബിനീഷ വിനോദ്
ചൈനയിലെ മലമുകളില്‍ കേട്ട ഭീകരമായ ശബ്ദത്തിന് പിന്നിലെ സത്യാവസ്ഥ എന്താണ് ?. ചൈനയിലെ ഗുയിസോ പ്രവശ്യയിലെ തെക്കുപടിഞ്ഞാറന്‍ മലനിരകളില്‍ നിന്നും കേള്‍ക്കുന്ന ഭീകരശബ്ദത്തെ കുറിച്ച് പല വ്യാഖ്യാനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വാട്‌സ്ആപ്പില്‍ വ്യാപകമായി ഈ വാര്‍ത്ത പല രീതിയില്‍ പ്രചരിച്ചു. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ ഡ്രാഗണോ മറ്റ് വിചിത്ര ജീവികളോ അല്ല ശബ്ദത്തിന് പിന്നില്‍.
ചൈനീസ് പുരാണങ്ങളില്‍ പറയുന്ന ഭൂമിക്കടിയിലെ ഡ്രാഗണിന്റെ ശബ്ദമാണിതെന്നും വരാനിരിക്കുന്ന മഹാദുരന്തത്തിന്റെ സൂചനയാണ് ഈ ശബ്ദമെന്നും പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപത്യ ഭരണത്തില്‍ നിഷ്‌കളങ്കരായി മരിച്ചവരുടെ ശബ്ദമാണ് ഇതെന്നും
മറ്റൊരു വീഡിയോയില്‍ പറയുന്നുണ്ട്. വിചിത്രമായ ഈ ശബ്ദം ഭൂകമ്പം, പ്രളയം പോലുള്ള ദുരന്തത്തിന്റെ സൂചനയാണെന്ന ഭയത്താല്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ പലായനം ചെയ്യാന്‍ ഒരുങ്ങുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.
ഈ വീഡിയോ വൈറലായതോടെ ഗുയിസോ വന്യജീവി മാനേജ്‌മെന്റ് സ്റ്റേഷന്‍ ഡയറക്ടര്‍ റാന്‍ ജിങ്‌ചെങ്
സംഘവും ശബ്ദത്തിന്റെ ഉറവിടം കണ്ടുപിടിക്കാനിറങ്ങി. യെല്ലോ ലെഗഡ് ബട്ടണ്‍ ക്വയില്‍ എന്നറിയപ്പെടുന്ന മഞ്ഞനിറത്തിലുള്ള ഒരിനം പക്ഷിയാണ് ഈ ശബ്ദം പുറപ്പെടുവിക്കുന്നത് എന്നായിരുന്നു സംഘത്തിന്റെ കണ്ടെത്തല്‍. രൂപത്തില്‍ ചെറുതാണെങ്കിലും അസാധാരമായ രീതിയില്‍ ശബ്ദം പുറപ്പെടുവിക്കുന്ന പക്ഷിയാണിത്. ഈ പക്ഷിയുടെ ശബ്ദം 100 മീറ്റര്‍ വരെ സഞ്ചരിക്കും. ഇണ ചേരാനാകുമ്പോഴാണ് ഈ ശബ്ദം പുറപ്പെടുവിക്കുക. യഥാര്‍ത്ഥ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ച നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights – truth behind horrible noise in China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here