കാർഗിൽ യുദ്ധമുഖത്തെ നിർണായക സ്വാധീനം… ബോഫോഴ്സ് തോക്കുകൾ

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ വിവാദമായ പദമാണ് ബോഫോഴ്സ്. വിവാദത്തിനപ്പുറം ബോഫോഴ്‌സിന്റെ വീരഗാഥയിലേക്കാണ് പറഞ്ഞു പോകുന്നത്. കാർഗിൽ പിടിച്ചെടുത്ത പോരാട്ടത്തിലെ നിർണായക സ്വാധീനമായിരുന്നു ബോഫോഴ്‌സ് തോക്കുകൾ.
മഞ്ഞുമലയിൽ മറഞ്ഞിരുന്നവർ ബോഫോഴ്സ് തോക്കുകളുടെ മെഴ്സഡസ് ബെൻസ് എഞ്ചിനുകളുടെ കരുത്ത് അന്ന് നന്നായി അറിഞ്ഞവരാണ്. പന്ത്രണ്ട് സെക്കന്റിനുള്ളിൽ മൂന്ന് റൗണ്ട് വെടിവയ്ക്കാൻ സാധിക്കും ഈ വെടിക്കോപ്പുകൾക്ക്. പാകിസ്ഥാന്റെ കൈയിലുള്ള ഏത് സാധാരണ തോക്കിനെക്കാളും എത്രയോ മേലെയായിരുന്നു ബോഫോഴ്സ് തോക്കുകളുടെ പ്രകടനം. ശത്രു താവളങ്ങൾക്ക് 90 ഡിഗ്രി ആംഗിളിൽ ലക്ഷ്യം വെയ്ക്കാൻ സാധിക്കും. ചെറുദൂരങ്ങൾ സ്വന്തമായിത്തന്നെ താണ്ടാൻ ഈ തോക്കുകൾക്കാകും. തീരുന്നില്ല 35 കിലോമീറ്ററിനും മീതെ റേഞ്ചുള്ള ഇവക്ക് ശത്രു കേന്ദ്രങ്ങൾക്ക് നേരെ വെടിവെച്ച ശേഷം നിലവിലെ സ്ഥലത്തുനിന്ന് സ്വയം നീങ്ങിനിൽക്കാനാകും. അതിനാൽ ശത്രുക്കൾക്ക് ഇവയെ ലക്ഷ്യം വെയ്ക്കാനും കഴിയില്ല.
105 എംഎം ഫീൽഡ് തോക്കുകളായിരുന്നു കാർഗിലിനെ കാത്ത മറ്റൊരു താരം. മിനിറ്റിൽ നാല് റൗണ്ട് വെടിയുതിർക്കാനാകുന്ന ഈ തോക്കുകൾക്ക് പരമാവധി 17.4 കിലോമീറ്റർ വരെ ഫയറിംഗ് റേഞ്ചുണ്ട്. മിനിറ്റിൽ മൂന്ന് റൗണ്ട് വെടിയുതിർക്കാനാകുന്ന 160 എംഎം മോർട്ടാറുകളും മിനിറ്റിൽ പതിനഞ്ച് റൗണ്ട് വെടിയുതിർക്കാനാകുന്ന 120 എംഎം മോർട്ടാറുകളും പ്രതിരോധമതിൽ തീർത്തു. 160 എംഎം മോർട്ടാറുകൾക്ക് പരമാവധി 8.04 കിലോമീറ്റർ വരെ ഫയറിംഗ് റേഞ്ചും 120 എംഎം മോർട്ടാറുകൾക്ക് പരമാവധി 13,500 മീറ്റർ വരെ ഫയറിംഗ് റേഞ്ചുമുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന റോക്കറ്റ് വിക്ഷേപണവാഹനമായ ബിഎം 21 ഗ്രാഡും കാർഗിലിലെ സേനാമുന്നേറ്റത്തിന് ആക്കംകൂട്ടി. വാഹനത്തിൽ ഇരുന്നുകൊണ്ടോ അല്ലെങ്കിൽ 60 മീറ്റർ നീളം ഉള്ള കേബിൾ വഴിയോ റോക്കറ്റ് വിക്ഷേപിക്കാൻ ഇതിന് കഴിയുമായിരുന്നു. പരമാവധി 20 കിലോമീറ്റർ വരെ ഫയറിംഗ് റേഞ്ചും. രണ്ട് ലക്ഷത്തോളം സേനാംഗങ്ങളും സന്നദ്ധരായതോടെ ശത്രു തിരിഞ്ഞോടുകയായിരുന്നു. മുപ്പതിനായിരം പേർ യുദ്ധമുഖത്തിൽ തന്നെ നേരിട്ട് ഭാഗമായി.
Story Highlights -Decisive influence on the Kargil battlefield… Bofors guns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here