കാസർഗോഡ് ടാറ്റാ ആശുപത്രി നിർമാണ തൊഴിലാളികൾക്ക് കൊവിഡ്
കാസർഗോഡ് തെക്കിൽ വില്ലേജിൽ നിർമാണത്തിലിരിക്കുന്ന ടാറ്റ ആശുപത്രിയിലെ തൊഴിലാളികൾക്ക് കൊവിഡ്. നിർമാണം അന്തിമഘട്ടത്തിലെത്തിയ കൊവിഡ് ആശുപത്രിയിലെ മൂന്ന് തൊഴിലാളികൾക്ക് കൂടിയാണ് കഴിഞ്ഞ ദിവസം രോഗബാധയുണ്ടായത്.
ജൂലൈ 21 ന് കൺസ്ട്രക്ഷൻ മാനേജർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സമ്പർക്കത്തിലൂടെയാണ് തൊഴിലാളികൾക്ക് രോഗം പടർന്നത്. ഒറീസ സ്വദേശികളായ രണ്ട് പേർക്കും തെലങ്കാന, ആന്ധ്ര സ്വദേശികളായ ഓരോരുത്തർക്കുമാണ് രോഗബാധ. ഈ സാഹചര്യത്തിൽ നിർമാണ സ്ഥലത്തെ മുഴുവൻ പേരിലും ആന്റിജൻ പരിശോധന നടത്തുമെന്ന് ടാറ്റാ അധികൃതർ അറിയിച്ചു.
Read Also : കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ജനറൽ വാർഡിലെ രോഗികൾക്കും കൊവിഡ്
സംസ്ഥാന സർക്കാർ നിർദേശ പ്രകാരം ടാറ്റ ഗ്രൂപ്പ് നിർമ്മിക്കുന്ന കൊവിഡ് ആശുപത്രി ഈ മാസം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ തൊഴിലാളികൾക്ക് രോഗം ബാധിക്കുകയും നിരീക്ഷണത്തിൽ പോവുകയും ചെയ്ത സാഹചര്യം ആശുപത്രിയുടെ പ്രവർത്തനം തുടങ്ങാൻ കാലതാമസമുണ്ടാക്കാൻ ഇടയാക്കും.
അതേസമയം കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ രണ്ടാം പരിശോധനാ ഫലവും പോസിറ്റീവായി. പനി ബാധിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ച 62 കാരനായ ശശിധരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പെരിയ കേന്ദ്ര സർവകലാശാലയിലേക്കും ആലപ്പുഴ വൈറോളജി ലാബിലേക്കും സ്രവം വിദഗ്ദ പരിശോധനയ്ക്കായി അയച്ചിരുന്നു. കേന്ദ്ര സർവകലാശാലയിലെ പരിശോധനാ ഫലമാണ് പോസറ്റീവായത്. ആലപ്പുഴയിലെ ഫലം കൂടി വന്ന ശേഷമേ കൊവിഡ് മരണമായി സ്ഥിരീകരിക്കുകയുള്ളൂവെന്ന് ജില്ലയിലെ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചാൽ ജില്ലയിലെ ആറാമത്തെ മരണമാകും ശശിധരന്റേത്. ബീഡി കോൺട്രാക്ടറായ ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇന്നലെ സംസ്‌കാര ചടങ്ങുകൾ നടന്നത്.
Story Highlights – covid, tata hospital kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here