കുടപ്പനയിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ യുവാവിന്റ മരണം; വകുപ്പ് തല അന്വേഷണം നടത്താൻ തീരുമാനം

പത്തനംതിട്ട കുടപ്പനയിലെ യുവാവിന്റെ മരണത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ വനം വകുപ്പ് തീരുമാനം. എസിസിഎഫിന്റെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. സംഭവം നടന്ന സമയത്ത് ഉണ്ടായിരുന്ന ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റി. കഴിഞ്ഞ ദിവസമാണ് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേ സമയം മത്തായിയെ വനം വകുപ്പ് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
Read Also : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി
കഴിഞ്ഞ ദിവസമാണ് സ്റ്റേഷനിൽ സ്ഥാപിച്ച ക്യാമറ നശിപ്പിച്ചുവെന്ന് ആരോപിച്ച് പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായിയെ വനം വകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തത്. ഇതിന് ശേഷം മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കാൽ വഴുതി കിണറ്റിൽ വീണുവെന്നാണ് മത്തായിയുടെ മരണത്തിൽ വനം വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.
അതേസമയം കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കോന്നി എംഎൽഎ ജനീഷ് കുമാർ ആവശ്യപ്പെട്ടു. മത്തായിയുടെ കുടുംബത്തിന്റെ പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പത്തനംതിട്ട എസ്പി കെ ജി സൈമൺ വ്യക്തമാക്കി. ഇന്നലെ അർദ്ധരാത്രിയോടെ കിണറ്റിൽ നിന്ന് പുറത്തെടുത്ത മത്തായിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനയ്ക്ക് ശേഷമാകും പോസ്റ്റ് മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.
Story Highlights – forest department custody death, enquiry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here