ഇന്ന് അറഫാ സംഗമം

ഇന്ന് അറഫാ സംഗമം. ഹജ്ജിന്റെ ഏറ്റവും പ്രധാന കർമമായ അറഫാ സംഗമത്തിനുള്ള തയ്യാറെടുപ്പിലാണ് തീർഥാടകർ. ഹജ്ജിന്റെ രണ്ടാം ദിവസമായ ഇന്ന് മിനായിൽ നിന്ന് തീർഥാടകർ ഉച്ചയ്ക്ക് മുമ്പായി അറഫയിലെത്തും. തീർഥാടകരെ സ്വീകരിക്കാൻ അറഫയിൽ ഒരുക്കങ്ങൾ പൂർത്തിയായി. അതേസമയം കഅബയുടെ മൂടുപടമായ കിസ് വ മാറ്റൽ ചടങ്ങ് ഇന്നലെ നടന്നു.
ഇന്നലെ രാത്രി മിനായിൽ താമസിച്ച തീർഥാടകർ ഇന്ന് ഉച്ചയ്ക്ക് മുമ്പായി അറഫയിൽ എത്തും. അറഫയിലെ നമീറാ പള്ളിയിൽ നടക്കുന്ന നിസ്‌കാരത്തിലും ഖുതുബയിലും പങ്കെടുക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും എല്ലാ കർമങ്ങളും നടക്കുക. വൈകുന്നേരം വരെ പ്രാർത്ഥനകളും മറ്റ് ആരാധനാ കർമങ്ങളുമായി അറഫയിൽ കഴിയുന്ന തീർഥാടകർ സൂര്യൻ അസ്തമിക്കുന്നതോടെ തുടർ കർമങ്ങൾക്കായി മുസ്ടലീഫയിലേക്ക് നീങ്ങും.
Read Also : ഹജ്ജ് കർമങ്ങൾ ഇന്ന് ആരംഭിക്കും
അറഫയിൽ തീർഥാടകർക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ വിഭാഗത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ശക്തമായ നിരീക്ഷണത്തിലാണ് തീർഥാടകർ. മിനായിൽ നിന്നും ഏതാണ്ട് 16 കിലോമീറ്റർ ആണ് അറഫയിലേക്കുള്ള ദൂരം. ഹജ്ജ് മന്ത്രാലയം ഒരുക്കിയ ബസുകളിലാണ് തീർഥാടകർ അറഫയിലേക്ക് നീങ്ങുന്നത്.
അതേസമയം വിശുദ്ധ കഅബയുടെ മൂടുപടമായ കിസ് വ മാറ്റൽ ചടങ്ങ് ഇന്നലെ രാത്രി നടന്നു. സാധാരണ അറഫാ ദിനത്തിലാണ് കിസ് വ മാറ്റൽ ചടങ്ങ് നടക്കാറുള്ളതെങ്കിലും ഇത്തവണ നേരത്തെയാണ് ചടങ്ങ് നടന്നത്. മക്കയിലെ കിങ് അബ്ദുൾ അസീസ് ഫാക്ടറിയിൽ 200ഓളം തൊഴിലാളികൾ ഒൻപത് മാസം കൊണ്ടാണ് പുതിയ കിസ് വ നിർമിച്ചത്. 120 കിലോഗ്രാം സ്വർണവും 100 കിലോഗ്രാം വെള്ളിയും 670 കിലോഗ്രാം ശുദ്ധമായ പട്ടും ഉപയോഗിച്ചാണ് കിസ് വ നിർമിച്ചിരിക്കുന്നത്.
Story Highlights – covid, hajj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here