സ്വർണക്കടത്ത് കേസ് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ

തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. പത്ത് ദിവസത്തേയ്ക്കാണ് പ്രതികളെ ഇഡി കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളെ ഇന്ന് നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണ കടത്തിനോടൊപ്പം നടന്ന ഹവാല ഇടപ്പാടും കള്ളപ്പണം വെളുപ്പിക്കലുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നത്.
അതേസമയം ഇന്ന് കസ്റ്റംസ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യും. സ്വർണക്കടത്തിലെ ഇദ്ദേഹത്തിന്റെ പങ്കാണ് അന്വേഷിക്കുക. അതിന് ശേഷം എൻഐഎയും ശിവശങ്കറിനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
Read Also : സ്വർണ്ണം സിലിണ്ടർ രൂപത്തിലും കീ ചെയിൻ രൂപത്തിലും; വ്യത്യസ്ത മാർഗങ്ങളുമായി കള്ളക്കടത്ത് സംഘം
കഴിഞ്ഞ ദിവസം സ്വർണക്കടത്ത് കേസിൽ എൻഐഎ കോടതിയിൽ കേസ് ഡയറി ഹാജരാക്കിയിരുന്നു. നികുതി വെട്ടിപ്പിൽ എങ്ങനെ യുഎപിഎ വരുമെന്ന് കോടതി ചോദിച്ചു. 20 തവണയായി 200 കിലോ സ്വർണമാണ് കടത്തിയതെന്ന് അസി. സോളിസിറ്റർ ജനറൽ പറഞ്ഞു. ഒരാൾ ഒരു തവണ സ്വർണം കടത്തുന്നത് പോലെയല്ല തുടർച്ചയായ കടത്തലെന്ന് കോടതിയിൽ അദ്ദേഹം വ്യക്തമാക്കി. ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസാണ്. രാജ്യത്തെ സാമ്പത്തിക ഭദ്രത തകർക്കുന്നതെന്നും രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നും എൻഐഎ.
സ്വപ്‌നയുടെ ജാമ്യ ഹർജി പരിഗണിച്ച കോടതി പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. കേസിൽ രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സ്വദേശി ഷഫീഖിനെയും പെരിന്തൽമണ്ണ സ്വദേശി ഷറഫുദ്ധീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതി റമീസിനെ മൂന്ന് ദിവസം കൂടി എൻഐഎ കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ ആവശ്യപ്പെട്ടിരുന്നത്.
Story Highlights – gold smuggling case, enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here