ബാബരി ജീവിച്ചിരിപ്പുണ്ടെന്ന് അസദുദ്ദീൻ ഒവൈസി; കലാപത്തിനു പ്രേരിപ്പിക്കുന്നു എന്ന പരാതിയുമായി ഹിന്ദു സേന

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൻ്റെ പശ്ചാത്തലത്തിൽ ലോക്സഭാ എംപി അസദുദ്ദീൻ ഒവൈസിയും ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡും കലാപത്തിനു പ്രേരിപ്പിക്കുന്നു എന്ന പരാതിയുമായി ഹിന്ദു സേന. അസദുദ്ദീനും മുസ്ലിം പേഴ്സണൽ ലോ ബോർഡും പങ്കുവച്ച ട്വീറ്റുകൾ ചൂണ്ടിക്കാട്ടിയാണ് ഹിന്ദു സേന ഡൽഹി പൊലീസിനു പരാതി നൽകിയത്.
Read Also : രാമക്ഷേത്ര നിര്‍മാണം; കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയില്‍ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്
ഇവർ ‘രാം ലല്ല’ക്കെതിരെയും ഹൈന്ദവ സമൂഹത്തിനെതിരെയും കലാപത്തിനു പ്രേരിപ്പിക്കുന്നു എന്നാണ് ഹിന്ദു സേനയുടെ പരാതി. ഹൈന്ദവ സമൂഹത്തിനെതിരെ മതവിദ്വേഷം ഉയർത്താനുള്ള മനപൂർവ്വമായ ശ്രമമാണ് ഇതെന്ന് ഡൽഹി പൊലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തകവയ്ക്ക് നൽകിയ പരാതിയിൽ ഹിന്ദു സേന പറയുന്നു. ഹിന്ദു സേനയുടെ ദേശീയ പ്രസിഡൻ്റ് വിഷ്ണു ഗുപ്തയാണ് പരാതി സമർപ്പിച്ചത്.
‘ബാബരി മസ്ജിദ് ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, ഉണ്ടായിരിക്കുകയും ചെയ്യും’ എന്ന ട്വീറ്റിൽ ഹാഷ്ട്ഗാഗ് ആയാണ് ബാബരി ജീവിച്ചിരിപ്പുണ്ടെന്ന് അസദുദ്ദീൻ ഒവൈസി കുറിച്ചത്. ‘ബാബരി മസ്ജിദ് ഒരു പള്ളിയായിരുന്നു. അത് എപ്പോഴും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. ഹഗിയ സോഫിയ ഒരു വലിയ ഉദാഹരണമാണ്. അന്യായമായതും അടിച്ചമർത്തുന്നതും ലജ്ജാകരവും ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തുന്നതുമായ വിധിയിലൂടെ ഭൂമി പിടിച്ചെടുക്കുന്നത് വഴി അതിന്റെ നില മാറ്റാൻ കഴിയില്ല. ഹൃദയം തകരേണ്ടതില്ല. ഈ നില എപ്പൊഴും ഇങ്ങനെ തുടരില്ല.’- ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് പങ്കുവച്ച ട്വീറ്റിൽ പറയുന്നു.
Read Also : രാമൻ നീതിയാണ്; അദ്ദേഹം അനീതിയിൽ പ്രകടമാവില്ല: രാമക്ഷേത്ര നിർമ്മാണത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
ഇന്ന് രാവിലെയായിരുന്നു ക്ഷേത്രത്തിൻ്റെ ഭൂമി പൂജയും തറക്കല്ലിടലും. പ്രധാനമന്ത്രി 40 കിലോ വെള്ളി ശില പാകിയതോടെയാണ് രാമക്ഷേത്ര നിർമാണത്തിന് തുടക്കമായത്. അടുത്ത മൂന്നര വർഷം കൊണ്ടായിരിക്കും ക്ഷേത്ര നിർമാണത്തിന്റെ ആദ്യം ഘട്ടം പൂർത്തിയാക്കുക.
Story Highlights – Hindu Sena files complaint against Asaduddin Owaisi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here