‘പണം തട്ടിയിട്ടില്ല’; തന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തു; ട്രഷറി തട്ടിപ്പ് കേസിൽ പൊലീസ് തെരയുന്ന ബിജുലാൽ ട്വന്റിഫോറിനോട്

വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിൽ പ്രതികരണവുമായി ആരോപണവിധേയനായ സീനിയർ അക്കൗണ്ടന്റ് എം ആർ ബിജുലാൽ. പണം തട്ടിയത് താനല്ലെന്ന് ബിജുലാൽ ട്വന്റിഫോറിനോട് പ്രതികരിച്ചു. തന്റെ അക്കൗണ്ട് മറ്റാരോ ദുരുപയോഗം ചെയ്യുകയായിരുന്നു. പുറത്താക്കിയ സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കും. പൊലീസിൽ കീഴടങ്ങുമെന്നും ബിജുലാൽ പ്രതികരിച്ചു.
പണം തട്ടിയെടുത്തു എന്നത് തെറ്റായ പ്രചാരണമാണ്. ഓഫീസറുടെ യൂസർ ഐഡിയും പാസ് വേർഡും ഉപയോഗിച്ചുവെന്നാണ് ചില വാർത്തകളിൽ കണ്ടത്. അങ്ങനെ ഉപയോഗിക്കാൻ സാധിക്കില്ല. സർക്കാരിന് വേണ്ടി ജോലി ചെയ്യുന്ന ആളാണ് താൻ. ഖജനാവാണെന്ന് ബോധമുണ്ട്. തന്റെ യൂസർ ഐഡിയും പാസ് വേർഡും മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയില്ലേ? അതിനുള്ള സാധ്യത പരിശോധിക്കണം. വഞ്ചിയൂർ ട്രഷറിയിൽ നിന്ന് 60,000 രൂപ തട്ടിയെടുത്തുവെന്ന ആരോപണം തെറ്റാണ്. ആരാണ് തിരിച്ചടച്ചതെന്നും വ്യക്തമല്ല. തനിക്കെതിരെ ആസൂത്രിത നീക്കമാണെന്നും ബിജുലാൽ പറഞ്ഞു.
തനിക്ക് ഓൺലൈൻ റമ്മി കളിക്കമ്പമുണ്ട്. എൺപതിനായിരം രൂപ വരെ ഒറ്റ തവണ ലഭിച്ചിട്ടുണ്ടെന്നും 30,000 നഷ്ടപ്പെട്ടിട്ടുണ്ടെന്നും ബിജുലാൽ പറഞ്ഞു. ചീട്ടുകളി കെണിയാണെന്ന് അറിഞ്ഞിട്ടും പിന്മാറാനായില്ല. ഭാര്യയുടേയും സഹോദരിയുടേയും അക്കൗണ്ടിലിട്ടത് ചീട്ട് കളിച്ച് ലഭിച്ച പണമാണെന്നും ബിജുലാൽ കൂട്ടിച്ചേർത്തു.
Story Highlights – vanchiyoor treasury fraud case, Bijulal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here