വെള്ളപ്പൊക്കം നേരിടാന്‍ കൊച്ചി വിമാനത്താവളമേഖലയില്‍ ഊര്‍ജിത പ്രവര്‍ത്തനം
വെള്ളപ്പൊക്കം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചി വിമാനത്താവള മേഖലയിലെ തോടുകളും കാനകളും നവീകരിക്കുന്ന പദ്ധതി പൂര്‍ത്തിയായി. ചെങ്ങല്‍തോട് ഉള്‍പ്പെടെ വിമാനത്താവള മേഖലയിലെ തോടുകളും വിമാനത്താവളത്തിന് തെക്കോട്ട് പതിനഞ്ച് കിലോമീറ്റര്‍ വരെയുള്ള ചാലുകളുമാണ് സിയാല്‍ ശുചിയാക്കുന്നത്.
കപ്രശേരി മേഖലയിലുള്ളവരുടെ ദീര്‍ഘകാല ആവശ്യമായ കൈതക്കാട്ടുചിറ തോടിന്റെ മൂന്നുകിലോമീറ്ററോളം ഭാഗം വൃത്തിയാക്കുന്ന പ്രവര്‍ത്തനവും പൂര്‍ത്തിയാക്കി. കൈതക്കാട്ടുചിറ, ചെങ്ങല്‍തോടിന്റെ ചെത്തിക്കോട് മുതല്‍ എ.പി.വര്‍ക്കി റോഡ് വരെയുള്ള ഭാഗം, ചെങ്ങല്‍തോടിന്റെ കുഴിപ്പള്ളം ഭാഗം എന്നിവിടങ്ങളിലെ കളയും പാഴ് വസ്തുക്കളും മാറ്റുന്ന പ്രവര്‍ത്തനവും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍വഹിച്ചിട്ടുണ്ട്.
വിമാനത്താവളമേഖലയിലും സമീപ ഗ്രാമങ്ങളിലും വെള്ളക്കെട്ടുണ്ടാകാതെ നോക്കാനുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. 2019 ലേതുപോലെ തീവ്രമായ മഴയുണ്ടായാലും വെള്ളം വളരെ വേഗത്തില്‍ പെരിയാറിന്റെ താഴ്ന്ന പ്രദേശങ്ങളിലേയ്ക്ക് ഒലിച്ചുപോകുന്ന തരത്തിലാണ് നിവാരണ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് സിയാല്‍ ഈ വെള്ളപ്പൊക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Story Highlights – Kochi Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here