കരിപ്പൂരിൽ വ്യോമയാന മന്ത്രി എത്തി കാര്യങ്ങൾ വിശദീകരിക്കുമെന്ന് വി മുരളീധരൻ ട്വന്റിഫോറിനോട്
കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന വിമാനാപകടത്തെ കുറിച്ച് ട്വന്റിഫോറിനോട് പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതിനെ തുടർന്നാണ് അപകടസ്ഥലത്തേക്ക് തിരിച്ചത്. കരിപ്പൂരിലെത്തിയ ശേഷവും പ്രധാനമന്ത്രി വിളിച്ചിരുന്നു. അപകടത്തെ കുറിച്ചുള്ള പുതിയ വിശദമായ വിവരങ്ങൾ ആരാഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി 12 മണിയോടെ എത്തും. അദ്ദേഹം അപകടം നടന്ന സ്ഥലം സന്ദർശിക്കും. ഡിജിസിഎ അന്വേഷണം നടക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെ തനിക്കൊപ്പം എത്തിയിരുന്നുവെന്നും മുരളീധരൻ.
Read Also : കരിപ്പൂർ വിമാനത്താവള ദുരന്തം: ഡിജിസിഎ അധികൃതർ പരിശോധന തുടങ്ങി
കേന്ദ്ര സഹായത്തെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. വിഷമം അനുഭവിക്കുന്ന ആളുകൾക്ക് ഒപ്പമുണ്ടാകണമെന്ന നിർദേശം അനുസരിച്ചാണ് എത്തിയത്. റൺവേയിലെ പ്രശ്‌നങ്ങളും അപകടവും തമ്മിൽ ബന്ധമില്ലെന്ന് ഇന്നലെ തന്നെ സ്ഥിരീകരിച്ചതാണ്. ഇതിനെ കുറിച്ച് വ്യോമയാന മന്ത്രി വിശദീകരിക്കും. വ്യോമയാന മന്ത്രിയുടെ സന്ദർശനത്തിന് ശേഷം തുടർക്കാര്യങ്ങൾ തീരുമാനിക്കുമെന്നും വി മുരളീധരൻ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വിമാനാപകടം നടന്ന കരിപ്പൂർ വിമാനത്താവളം സന്ദർശിക്കും. ഒൻപത് മണിക്ക് ഹെലിക്കോപ്ടറിൽ ഡിജിപി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരോടൊപ്പമായിരിക്കും മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കുക. മന്ത്രി കെ ടി ജലീലും കരിപ്പൂരിലെത്തുമെന്നും വിവരമുണ്ട്.
Story Highlights – karipur, air india crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here