പെട്ടിമുടിയിൽ അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണം 23 ആയി

പെട്ടിമുടിയിൽ മണ്ണിടിഞ്ഞ് ഉണ്ടായ ദുരന്തത്തിൽ അഞ്ച് പേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിച്ചത് ഡീൻ കുര്യാക്കോസ് എംപിയാണ്. ഇതോടെ മരണങ്ങൾ 23 ആയി. മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ അകലെ ദുർഘടമായ പാതയിലൂടെയാണ് ദുരന്തം നടന്ന സ്ഥലത്ത് എത്തേണ്ടത്. ഇവിടേക്കുള്ള റോഡുകളിലേക്കും മണ്ണിടിഞ്ഞിട്ടുണ്ട്. ഇന്നലെ തന്നെ എൻഡിആർഎഫ് സംഘം ഇവിടെ ക്യാമ്പ് ചെയ്തിട്ടുണ്ടായിരുന്നു. പൊലീസ്, അഗ്നിശമനസേന, റവന്യൂ വകുപ്പ് അധികൃതർ, സന്നദ്ധ സേവകർ എന്നിവരടക്കം സ്ഥലത്തുണ്ട്. മണ്ണിടിച്ചിലിൽ കാണാതായവരിൽ മൂന്നാർ പഞ്ചായത്ത് മുൻ അംഗം ആനന്ദ ശിവനുമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 21 പേരെയും കണ്ടെത്തിയിട്ടില്ല.
Read Also : കരിപ്പൂർ വിമാനത്താവള ദുരന്തം: ഡിജിസിഎ അധികൃതർ പരിശോധന തുടങ്ങി
അതേസമയം, 81 പേർ പെട്ടിമുടി ലയത്തിലുണ്ടായിരുന്നുവെന്നാണ് ടാറ്റാ കമ്പനിയുടെ കണക്കിൽ പറയുന്നത്. 58 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ ലയങ്ങളിൽ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. ഒപ്പം കൊവിഡ് കാരണം വിദ്യാർത്ഥികളടക്കം ലയത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
Story Highlights – munnar landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here