അമ്മയുടെയും കുഞ്ഞിന്റെയും മരണം; ആശുപത്രിയിലെ ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
![](https://www.twentyfournews.com/wp-content/uploads/2020/08/Untitled-2020-08-10T104935.209.jpg?x93056)
കൊല്ലം കരുനാഗപ്പള്ളിയിൽ യുവതിയുടേയും കുഞ്ഞിന്റെയും മരണത്തിന് കാരണം ആശുപത്രിയുടെ ചികിത്സാ പിഴവെന്ന ആരോപണം ശക്തം. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ പ്രസവ ചികിത്സക്കിടെയാണ് അമ്മയും കുഞ്ഞും മരിച്ചത്. അതേസമയം ചികിത്സാ പിഴവല്ല മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കഴിഞ്ഞമാസം 29നാണ് നജുമയെ പ്രസവത്തിനായി കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ യഥാസമയം പ്രസവ ശുശ്രൂഷ നൽകിയില്ല എന്നാണ് ആരോപണം. ഇതിനിടയിൽ കുട്ടി മരിക്കുകയും ചെയ്തു.
Read Also : ചികിത്സാ പിഴവ് കാരണം കാഴ്ച്ച നഷ്ടപ്പെട്ട ആറ് വയസ്സുകാരിയുടെ ചികിത്സ സർക്കാരേറ്റെടുക്കും
തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി ആർടിഒയുടെ നിർദേശപ്രകാരം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തു. ഫോറൻസിക് വിഭാഗം പൊലീസ് സർജൻ ഡോ. ലിസയുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.
കഴിഞ്ഞ ദിവസം കുട്ടിയുടെ അമ്മ നജുമയും മരണമടഞ്ഞു. തുടർന്ന് ബന്ധുക്കളുടെ പ്രതിഷേധം രൂക്ഷമായി. എന്നാൽ തങ്ങൾക്ക് ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് വലിയത്ത് ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രിക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ബന്ധുക്കൾ.
Story Highlights – mother and child death, hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here