പെട്ടിമുടിയിൽ ആകെ മരണം 52; ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിലെ മരണം 52 ആയി. മുഖ്യമന്ത്രി പിണറായി വിജയനാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. 12 പേരെ ഇതിനകം രക്ഷപ്പെടുത്താനായി. രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also : പെട്ടിമുടി മണ്ണിടിച്ചിൽ: ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഇടുക്കി രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. 78 പേരാണ് ദുരന്തത്തിൽ പെട്ടത് എന്നാണ് റിപ്പോർട്ട്.12 പേരെ ഇതിനകം രക്ഷപ്പെടുത്താനായി. 52 പേരുടെ മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞു. ഇതിൽ 24 പേർ പുരുഷന്മാരും, 20 പേർ സ്ത്രീകളും 8 പേർ കുട്ടികളുമാണ്. 3 പേർ കോലഞ്ചേരി മെഡിക്കൽകോളേജ് ഹോസ്പിറ്റലിലും, 4 പേർ ടാറ്റാ ജനറൽ ഹോസ്പിറ്റലിലും ചികിത്സയിലുള്ളതായി റിപ്പോർട്ടുചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി കഠിന പരിശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്.
57 പേരടങ്ങുന്ന 2 NDRF ടീമും, ഫയർ & റെസ്ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും 6 അംഗങ്ങളും 24 വളണ്ടിയർമാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
കേരള ആംഡ് പോലീസിന്റെ 50 അംഗങ്ങളും, ലോക്കൽ പോലീസിന്റെ 25 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 100 അംഗങ്ങളും, സ്പെഷ്യൽ ബ്രാഞ്ചിന്റെ 3 അംഗങ്ങളും, ക്രൈം ബ്രാഞ്ചിന്റെ 3 അംഗങ്ങളും, വാർത്താ വിനിമയ വിഭാഗത്തിന്റെ 9 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Story Highlights – pettimudi death toll rises to 52
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here