‘സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ ഗുരുതര പ്രോട്ടോകോൾ ലംഘനം’: ടി.എൻ പ്രതാപൻ എംപി

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ ഗുരുതര പ്രോട്ടോകോൾ ലംഘനമെന്ന് ടി.എൻ പ്രതാപൻ എംപി. തൃശൂരിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ചീഫ് വിപ്പ് കെ. രാജനും ഉണ്ടായിട്ടും ജില്ലാ കളക്ടർ പതാക ഉയർത്തിയത് ജനാധിപത്യ ധ്വംസനമെന്നും രാഷ്ട്രപതിക്ക് പരാതി നൽകുമെന്നും എംപി പറഞ്ഞു. അതേസമയം, പ്രോട്ടോകോൾ ലംഘനം നടന്നിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മന്ത്രി മാർ ഉൾപ്പടെ ക്വാറന്റീനിൽ പോയ സാഹചര്യത്തിൽ ഗവർണറുടെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ആറു ജില്ലകളിൽ ജില്ലാ കളക്ടർമാർ ഉൾപ്പടെ ഉള്ള ഉദ്യോഗസ്ഥരാണ് പതാക ഉയർത്തിയത്. എന്നാൽ, ക്യാബിനറ്റ് പദവി ഉള്ള ആളുകൾ ഉണ്ടെന്നിരിക്കെ പതാക ഉയർത്താൻ ജില്ലാ കളക്ടർമാരെ നിയോഗിച്ചത് ജനാധിപത്യ ധ്വംസാനമാണെന്ന് ടി.എൻ പ്രതാപൻ എംപി പറഞ്ഞു. തൃശൂരിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ചീഫ് വിപ്പ് കെ. രാജനും ഉണ്ടായിട്ടും പതാക ഉയർത്തിയത് ജില്ലാ കളക്ടറാണ്. ഇത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്നും രാഷ്ട്രപതിക്ക് പരാതി നൽകുമെന്നും എംപി പറഞ്ഞു.
അതേസമയം, സ്വാതന്ത്ര്യ ദിനാഘോഷചടങ്ങിൽ പ്രോട്ടോകോൾ ലംഘനം നടന്നെന്ന പരാതിയിൽ കഴമ്പില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സംസ്ഥാന പ്രോട്ടോക്കോൾ മാന്വൽ പ്രകാരം ജില്ലാ ആസ്ഥാനത്തെ പരേഡ് വേദിയിൽ മന്ത്രി സന്നിഹിതനല്ലെങ്കിൽ ജില്ലാ കളക്ടർക്ക് അഭിവാദ്യം സ്വീകരിക്കാം. പല സംസ്ഥാനങ്ങളിലും കളക്ടർമാരാണ് അഭിവാദ്യം സ്വീകരിക്കുന്നതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ ജില്ലാ കലക്ടർമാരും മലപ്പുറത്ത് ഡെപ്യുട്ടി കളക്ടറും കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റുമാണ് പതാക ഉയർത്തിയത്.
Story Highlights – ‘Serious protocol violation at Independence Day celebrations’: TN Prathapan MP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here