ഫോർട്ട് പൊലീസ് സ്റ്റേഷനിലെ തൂങ്ങി മരണം; ഇന്ന് സ്റ്റേഷനിൽ പരിശോധന നടത്തും

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്റ്റേഷനിൽ ഇന്ന് പരിശോധന നടത്തും. പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് ഡോക്ടറും മജിസ്‌ട്രേറ്റുമാണ് പരിശോധന നടത്തുക.
അൻസാരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സ്റ്റേഷനിലെ ശിശു-സൗഹൃദ കേന്ദ്രത്തിലാണ് പരിശോധന. ഇതിന് ശേഷമാകും വിശദമായ പോസ്റ്റ്‌മോർട്ട റിപ്പോർട്ട് തയ്യാറാക്കുക. മരണകാരണം സ്ഥിരീകരിക്കുന്നതിനാണ് നടപടി. അൻസാരിയുടേത് ആത്മഹത്യ തന്നെയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തയാൾ മരിച്ചത് ആത്മഹത്യ തന്നെയെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയിരുന്നു. അൻസാരിയുടെ മൃതദേഹത്തിൽ തൂങ്ങി മരണത്തിന്റെ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. സ്റ്റേഷനിലെ ജിഡി രജിസ്റ്ററിൽ കസ്റ്റഡി രേഖപ്പെടുത്താതിരുന്നതിലെ പൊലീസ് വീഴ്ചയും ജില്ലാ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും.
Read Also : അൻസാരിയെ പൊലീസ് മർദിച്ചില്ല; സാക്ഷികളുടെ മൊഴി
മൊബൈൽ മോഷണം ആരോപിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനവും തൂങ്ങി മരണം തന്നെയാണ് സൂചിപ്പിക്കുന്നത്. അൻസാരിയുടെ ദേഹത്ത് പരുക്കിന്റെയോ മർദനത്തിന്റെയോ ലക്ഷണങ്ങളില്ലെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും മരണകാരണത്തിൽ കൂടുതൽ വ്യക്തത വരികയെന്ന് ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.
സ്റ്റേഷനിൽ എത്തിച്ച ശേഷം ജിഡി രജിസ്റ്ററിൽ അൻസാരിയുടെ കസ്റ്റഡി വിവരം രേഖപ്പെടുത്താത്തത് പൊലീസിന്റെ വീഴ്ചയെന്ന ആക്ഷേപം ശക്തമാണ്. ഇക്കാര്യവും അന്വേഷണപരിധിയിലുണ്ട്. അൻസാരിയെ പൊലീസ് മർദിച്ചിട്ടില്ലെന്ന് അൻസാരിയോടൊപ്പം സ്റ്റേഷനിലെ മുറിയിലുണ്ടായിരുന്നവർ പറഞ്ഞു. അൻസാരി നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. അടുത്തിടെ നടന്ന മോഷണക്കേസിൽ അൻസാരിക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ മൊബൈൽ മോഷണം നടത്തിയെന്ന പേരിൽ നാട്ടുകാർ അൻസാരിയെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. പരാതിക്കാരൻ അപ്പോൾ സ്റ്റേഷനിൽ എത്താതിരുന്നതും സാങ്കേതിക നടപടി ക്രമങ്ങളിലെ താമസവുമാണ് ജി ഡി രജിസ്റ്ററിൽ രേഖപ്പെടുത്താൻ വൈകിയതിന്റെ കാരണമായി പൊലീസ് പറയുന്നത്.
Story Highlights – fort police station suicidal death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here