ജനമധ്യത്തില്‍ വച്ച് നമുക്ക് കാണം; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി
ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ജനങ്ങള്‍ക്ക് അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞങ്ങള്‍ക്ക് പ്രധാനം ജനങ്ങളാണ്. ഞങ്ങള്‍ ജനങ്ങളില്‍ നിന്ന് വന്നവരാണ്. ആ ജനങ്ങളിലേക്ക് തന്നെയാണ് ഞങ്ങള്‍ ഇറങ്ങുന്നത്. ഞങ്ങളെ ജനത്തിന് അറിയാം. പ്രതിപക്ഷത്തെയും ജനങ്ങള്‍ക്ക് അറിയാം. അധാര്‍മികമായ ഭരണത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ജനം മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കി പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഞ്ചു മണിക്കൂര്‍ നിശ്ചയിച്ച അവിശ്വാസ പ്രമേയ ചര്‍ച്ച പത്തര മണിക്കൂറാണ് നീണ്ടത്. ഇതില്‍ മൂന്നേമുക്കാല്‍ മണിക്കൂറും മുഖ്യമന്ത്രിയുടെ മറുപടിയായിരുന്നു. വ്യക്തിഗത പ്രസംഗത്തില്‍ റെക്കോഡിട്ട മുഖ്യമന്ത്രി, വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും, ആക്ഷേപങ്ങളെ പ്രതിരോധിച്ചുമാണ് മറുപടി നല്‍കിയത്. നടുത്തളത്തിലിറങ്ങിയുള്ള പ്രതിപക്ഷ ബഹളത്തിനിടെയാണ് മുഖ്യമന്ത്രി മറുപടി പൂര്‍ത്തീകരിച്ചത്.
മന്ത്രി കെ. ടി. ജലീലിനെയും മുഖ്യമന്ത്രി പിന്തുണച്ചു. ജലീല്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് വിഷയത്തില്‍ മറുപടി പറഞ്ഞ മുഖ്യമന്ത്രി എം. ശിവശങ്കറെന്നോ സ്വപ്നയെന്നോ പരാമര്‍ശിച്ചില്ല. അഴിമതി കേസിലും സ്വര്‍ണക്കടത്തിലും പ്രതിയായവരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വടക്കാഞ്ചേരി ഭവന സമുച്ചയ പദ്ധതിയിലേക്ക് കടക്കാനൊരുങ്ങവേ പ്രതിപക്ഷ ബഹളമായി. പിന്നീട് അക്കാര്യം പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കുകയും സഭ വോട്ടെടുപ്പിലേക്ക് കടക്കുകയും ചെയ്തു.
40 നെതിരെ 87 വോട്ടിന് അവിശ്വാസ പ്രമേയം സഭ തള്ളി. ഭരണപക്ഷത്ത് അനാരോഗ്യം മൂലം വി. എസ്. അച്യുതാനന്ദനും ജോര്‍ജ് എം. തോമസും ക്വാറന്റീനിലുള്ള മന്ത്രി കെ. ടി. ജലീലും കോടതി വിധി മൂലം കാരാട്ട് റസാഖിനും വോട്ട് ചെയ്യാനായില്ല. ഭരണപക്ഷത്ത് ജോസ് കെ. മാണി പക്ഷത്തെ രണ്ടംഗങ്ങള്‍ വിട്ടുനിന്നപ്പോള്‍ ക്വാറന്റീനിലുള്ള എല്‍ദോസ് കുന്നപ്പിള്ളിക്കും അനാരോഗ്യം മൂലം സി. എഫ്. തോമസിനും വോട്ടു ചെയ്യാനായില്ല.
Story Highlights – cm pinarayi vijayan niyamasabha speech update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here