മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷനേതാക്കളുമായും ഇന്ന് സോണിയാഗാന്ധി ചർച്ച നടത്തും

പാർട്ടിയിലെ ഒരു വിഭാഗം നേത്യത്വവുമായി ബന്ധപ്പെട്ട് ഉയർത്തിയ വിമർശനത്തെ മറികടക്കാൻ സോണിയാ ഗാന്ധിയുടെ ശ്രമം. മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷനേതാക്കളുമായും ഇന്ന് സോണിയാഗാന്ധി ചർച്ച നടത്തും. അതേസമയം അധ്യക്ഷ പദത്തിൽ മടങ്ങാൻ താത്പര്യം കാട്ടാതിരുന്ന രഹുൽഗാന്ധി പാർലമെന്ററി പാർട്ടി നേത്യത്വം ഉടൻ എറ്റെടുക്കാൻ തയാറെടുക്കും.
പാർട്ടിയിൽ വിമർശനങ്ങൾ ഉച്ഛസ്ഥായിയിലാണ്. ഇതുവരെ നെഹ്രു കുടുംബത്തിനെതിരെ ഇങ്ങനെ ഒരു നിര രൂപപ്പെട്ടിട്ടില്ല. വരും ദിവസങ്ങളിൽ അതുകൊണ്ട് തന്നെ മറ്റ് ചില നീക്കങ്ങളും ആക്ഷേപങ്ങളും ഈ വിഭാഗം ഉയർത്തും എന്ന് തന്നെയാണ് സോണിയാ ഗാന്ധിയുടെയും കുടുംബത്തിന്റെയും നിഗമനം. ഈ സാഹചര്യത്തിൽ പാർട്ടി ഘടകങ്ങളും നേതാക്കളുമായുള്ള സമ്പർക്കം കൂടുതൽ ശക്തമാക്കാനുള്ള ശ്രമമാണ് അവർ ആരംഭിക്കുന്നത്. രാഹുൽഗാന്ധിയെ കൂടി ഉൾപ്പെടുത്തിയാകും യോഗങ്ങൾ സംഘടിപ്പിക്കുക.
ഇതിന്റെ ആദ്യഘട്ടമായി ഇന്ന് പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളുടെയും യോഗത്തിൽ സോണിയാഗാന്ധി പങ്കെടുക്കും. നീറ്റ്, ജെഇഇ പരിക്ഷ, ജിഎസ്ടി പ്രതിസന്ധികൾ മുതലായവ അടക്കമാകും ചർച്ച വിഷയം. മഹാരാഷ്ട്രമുഖ്യമന്ത്രി ഉദ്ധവ് താക്കറേ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൺ മുതലായവരും യോഗത്തിന്റെ ഭഗമാകും. കോൺഗ്രസ് പ്രതിപക്ഷത്തുള്ള സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതക്കളും യോഗത്തിൽ പങ്കെടുക്കും. സോണിയാ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും ഈ യോഗത്തിൽ പങ്കെടുക്കും. എതിർ സ്വരങ്ങളെ നേരിടാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് രാഹുലിന്റെ സാന്നിധ്യം.
അതേസമയം അധ്യക്ഷപദത്തിൽ താത്പര്യം കാട്ടാതിരുന്ന രാഹുൽ പാർട്ടിയുടെ പാർലമെന്ററി പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കാൻ തയാറെടുക്കുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ രാഹുൽ പാർലമെന്ററി പാർട്ടി അധ്യക്ഷനായി സർക്കാരിനെതിരെയുള്ള സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കും. ഇതിനായുള്ള തയാറെടുപ്പുകൾ രാഹുൽ ഗാന്ധി തുടങ്ങിയതായി അദ്ദേഹത്തോട് അടുപ്പമുള്ളവർ സ്ഥിരീകരിച്ചു.
Story Highlights – sonia gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here