എംഎം കൽബുർഗി കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷം

ചിന്തകനും കന്നഡ പുരോഗമന സാഹിത്യകാരനുമായ എംഎം കൽബുർഗി കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷം. കർണാടക ധാർവാഡിലെ വീട്ടിൽ പ്രഭാത ഭക്ഷണത്തിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം കൽബുർഗിക്കു നേരെ വെടിയുതിർത്തത്. കൽബുർഗി മരിച്ച് അഞ്ച് വർഷമായിട്ടും കൊലയാളികൾക്കെതിരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല.
അന്ധവിശ്വാസങ്ങൾക്കും വിഗ്രഹാരാധനയ്ക്കുമെതിരേ ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണ് ഹംപി സർവകലാശാല മുൻ വൈസ് ചാൻസലർ കൂടിയായ എം.എം.കൽബുർഗിക്ക് ജീവൻ നഷ്ടപ്പെട്ടത്. തീവ്രഹിന്ദു സംഘടനകളിൽ നിന്ന് കൽബുർഗിക്ക് നിരന്തരം ഭീഷണിയുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് വേണ്ട സുരക്ഷ ഒരുക്കാൻ അധികാരികൾ തയ്യാറായില്ല. ഒടുവിൽ ധൈഷണിക ഇന്ത്യയെ ഞെട്ടിച്ച് അത് സംഭവിച്ചു. 2015 ഓഗസ്റ്റ് 30ന് കൽബുർഗി തീവ്രഹിന്ദുത്വവാദികളുടെ വെടിയുണ്ടകൾക്ക് ഇരയായി. അഞ്ച് വർഷം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിൽ കൽബുർഗിയുടെ ഭാര്യ ഉമ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി മേൽനോട്ടത്തിൽ പ്രത്യേകസംഘം കേസ് അന്വേഷിക്കണമെന്നാണ് ഉമയുടെ ആവശ്യം.
കൽബുർഗി കൊല്ലപ്പെട്ടതിന് സമാനമായ രീതിയിലാണ് യുക്തിവാദിയും പുരോഗമനസാഹിത്യകാരനുമായ നരേന്ദ്ര ധബോൽക്കർ, ഇടതുനേതാവ് ഗോവിന്ദ് പൻസാരെ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് എന്നിവർ കൊല്ലപ്പെട്ടത്. ഈ മൂന്ന് കൊലപാതകങ്ങളുടേയും ആസൂത്രകർ ഒരേ ആളുകളാണെന്ന ആരോപണവുമുണ്ട്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള തീവ്രഹിന്ദുസംഘടനയായ സനാതൻ സൻസ്ഥയാണ് മൂന്ന് കൊലപാതകങ്ങൾക്ക് പിന്നിലെന്ന ആരോപണവും ശക്തമാണ്.
Story Highlights – mm kalburgi 5 year death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here