ഹഫീസിനും ബാബർ അസമിനും അർധസെഞ്ചുറി; പാകിസ്താന് കൂറ്റൻ സ്കോർ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ പാകിസ്താന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് പാകിസ്താൻ നേടിയത്. ക്യാപ്റ്റൻ ബാബർ അസം, വെറ്ററൻ താരം മുഹമ്മദ് ഹഫീസ് എന്നിവരുടെ അർധസെഞ്ചുറികളാണ് പാകിസ്താനെ മികച്ച സ്കോറിൽ എത്തിച്ചത്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് ഓപ്പണർമാരായ ബാബർ അസമും ഫഖർ സമാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. സമാനായിരുന്നു കൂടുതൽ അപകടകാരി. ആദ്യ വിക്കറ്റിൽ അസമുമായി ചേർന്ന് 72 റൺസാണ് സമാൻ കൂട്ടിച്ചേർത്തത്. 22 പന്തുകളിൽ 36 റൺസെടുത്ത സമാനെ പുറത്താക്കിയ ആദിൽ റഷീദാണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക്‌ത്രൂ സമ്മാനിച്ചത്. ടോം ബാൻ്റൺ ആണ് സമാനെ പിടികൂടിയത്. രണ്ടാം വിക്കറ്റിൽ അസം-ഹഫീസ് സഖ്യം 40 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ അസം 38 പന്തുകളിൽ അർധസെഞ്ചുറി തികച്ചു. പിന്നാലെ 44 പന്തുകളിൽ 56 റൺസെടുത്ത അസമിനെയും ആദിൽ റഷീദ് മടക്കി. ബില്ലിങ്സിനു പിടി നൽകിയാണ് അസം മടങ്ങിയത്.
Read Also : ഇനി ചുമച്ചാൽ ചുവപ്പ് കാർഡ്; പുതിയ നിയമവുമായി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ
മൂന്നാം വിക്കറ്റിൽ ഷൊഐബ് മാലിക്ക്-മുഹമ്മദ് ഹഫീസ് സഖ്യം 50 റൺസ് കൂട്ടിച്ചേർത്തു. ഇതിൽ ആകെ 14 റൺസ് മാത്രമായിരുന്നു മാലിക്കിൻ്റെ സംഭാവന. ഇംഗ്ലീഷ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഹഫീസ് 26 പന്തുകളിൽ അർധസെഞ്ചുറിയിലെത്തി. ഇതിനിടെ ടി-20യിൽ 2000 റൺസും ഹഫീസ് പൂർത്തിയാക്കിയിരുന്നു. 11 പന്തുകളിൽ 14 റൺസെടുത്ത മാലിക്കിനെ മോർഗൻ്റെ കൈകളിലെത്തിച്ച ക്രിസ് ജോർഡൻ ആണ് ഈ ഇംഗ്ലണ്ടിനു മൂന്നാം വിക്കറ്റ് സമ്മാനിച്ചത്.
ഇഫ്തികർ അഹ്മദുമായി (8) നാലാം വിക്കറ്റിൽ 32 റൺസ് കൂട്ടിച്ചേർത്ത ഹഫീസ് അവസാന ഓവറിലാണ് പുറത്തായത്. 36 പന്തിൽ അഞ്ച് ബൗണ്ടറിയും 4 സിക്സറും അടക്കം 69 റൺസെടുത്ത ഹഫീസിനെ ടോം കറൻ്റെ പന്തിൽ മോർഗൻ പിടികൂടുകയായിരുന്നു.
Story Highlights – pakistan 194 for 4 vs england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here