ആത്മഹത്യ ചെയ്ത അനു സർക്കാര്‍ നടപടികളുടെ രക്തസാക്ഷി; രമേശ് ചെന്നിത്തല

തിരുവനന്തപുരം വെള്ളറടയിലെ ചെറുപ്പക്കാരന്റെ ആത്മഹത്യയിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ തെറ്റായ നടപടികളുടെ രക്തസാക്ഷിയാണ് അനു. റാങ്ക് ലിസ്റ്റ് മൂന്ന് മാസം നീട്ടിയിരുന്നെങ്കിൽ ഈ അവസ്ഥയുണ്ടാകുമായിരുന്നില്ല. സംഭവത്തിൽ ഗവൺമെന്റ് അന്വേഷണം നടത്തണമെന്നും കുടുംബത്തിന് സർക്കാർ സഹായം നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Read Also : സ്വർണക്കടത്ത് കേസ് വഴിതിരിച്ചുവിടാൻ ബിജെപി ശ്രമിക്കുന്നു : രമേശ് ചെന്നിത്തല
അതേസമയം മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് ഇരയാണ് പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനാൽ ആത്മഹത്യ ചെയ്ത അനുവെന്ന് യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ ഷാഫി പറമ്പിൽ പറഞ്ഞു. സർക്കാരിന്റെ നിഷേധാത്മക സമീപനത്തിന്റെ പേരിൽ മാത്രമാണ് കഷ്ടപ്പെട്ട് പഠിച്ച് മെയിൻ ലിസ്റ്റിൽ 77ാമത് റാങ്ക് നേടിയ യുവാവിന് ജീവനൊടുക്കേണ്ടി വന്നതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന്റെ മനോവിഷമത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം സ്വദേശി അനുവാണ് ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ സിവിൽ എക്‌സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ 77 ആം റാങ്കുകാരനായിരുന്നു അനു. ജൂൺ 19ാം തീയതിയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത്. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ അനു ഏറെ മനോവിഷമത്തിലായിരുന്നെന്ന് അച്ഛൻ സുകുമാരൻ പറഞ്ഞു. ജോലിയില്ലാത്തതിൽ ദുഃഖമുണ്ടെന്ന് അനുവിന്റെ ആത്മഹത്യ കുറിപ്പിലും വ്യക്തമാക്കിയിരുന്നു.
Story Highlights – psc rank holder suicide, ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here