ആസൂത്രിക കൊലപാതകം എന്ന് സിപിഐഎം; ബന്ധമില്ലെന്ന് കോൺഗ്രസ്

തിരുവനന്തപുരം വെഞ്ഞാറമ്മൂട് രാഷ്ട്രീയ കൊലപാതകത്തെ തുടർന്ന് ഇടത്- വലത് നേതാക്കൾ തമ്മിൽ വാക്‌പോര്. കൊലപാതകം ആസൂത്രിതമാണെന്ന് സിപിഐഎം ആരോപിക്കുമ്പോൾ തങ്ങൾക്ക് സംഭവവുമായി ബന്ധമില്ലെന്ന് കോൺഗ്രസ് പറയുന്നു.
വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകത്തിന് പിന്നിൽ യൂത്ത് കോൺഗ്രസെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ രണ്ട് സഖാക്കളുടെ ജീവനെടുത്തുവെന്നാണ് ഫേസ്ബുക്കിൽ എ എ റഹീം കുറിച്ചത്.
കുറിപ്പ്: യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ രണ്ട് സഖാക്കളുടെ ജീവനെടുത്തു. യൂണിറ്റ് പ്രസിഡന്റ് ഹക്ക് മുഹമ്മദ്, യൂണിറ്റ് ജോയിന്റ് സെക്രട്ടറി മിഥിലാജ് എന്നിവരെയാണ് യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ ക്രൂരമായി വെട്ടി കൊന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട് ബ്ലോക്കിൽ തെമ്പാമൂട് വച്ചായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യവേ തടഞ്ഞു നിർത്തി വെട്ടി കൊല്ലുകയായിരുന്നു.
Read Also : വെഞ്ഞാറമ്മൂട് കൊലപാതകം : മുഖ്യപ്രതി അറസ്റ്റിൽ
അതേസമയം സംഭവവുമായി ബന്ധമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം പറഞ്ഞത്. ഗൂണ്ടകളെ പോറ്റുന്ന രാഷ്ട്രീയ പാർട്ടിയല്ല കോൺഗ്രസെന്ന് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചെന്നിത്തല.
ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ആലോചനയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവോണനാളിൽ കോൺഗ്രസ് ചോരപ്പൂക്കളം തീർത്തു. മുല്ലപ്പള്ളിയും ചെന്നിത്തലയും മറുപടി പറയണമെന്ന് കടകംപള്ളി പറഞ്ഞു.
തിരുവോണ നാളിൽ കോൺഗ്രസിട്ട ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്നും കോൺഗ്രസിന്റെ വടിവാൾ രാഷ്ട്രീയത്തിൽ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിന്റെ ദുഃഖം വിവരണാതീതമാണെന്നും കുറിപ്പിലൂടെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്‌കാരം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും കോടിയേരി.
Story Highlights – political murder, congress, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here