സുശാന്തിന്റെ മരണം; മാധ്യമങ്ങൾ സംയമനം പാലിക്കണമെന്ന് ബോംബെ ഹൈക്കോടതി

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ സംയമനം പാലിക്കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്ന മട്ടിൽ വാർത്തകൾ നൽകരുതെന്നും നിർദേശം നൽകി. റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജിയിലാണ് നടപടി.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമ വിചാരണ വിലക്കണമെന്നും, ഒരു വിഭാഗം മാധ്യമങ്ങൾ മുംബൈ പൊലീസിനെതിരെ നടത്തുന്ന ആക്രമണം തടയണമെന്നും ആവശ്യപ്പെട്ട് എട്ട് റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. മാധ്യമങ്ങളിൽ നിന്ന് സംയമനം പ്രതീക്ഷിക്കുന്നു. അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്ന മട്ടിൽ വാർത്ത നൽകരുത്. അടുത്തയാഴ്ച ഹർജികൾ വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
Read Also :സുശാന്ത് സിംഗിന്റെ മരണം: നുണ പരിശോധനക്ക് തയാറെടുത്ത് സിബിഐ
അതേസമയം, നടി റിയ ചക്രവർത്തിയുടെ അച്ഛൻ ഇന്ദ്രജിത് ചക്രവർത്തിയെ തുടർച്ചയായ മൂന്നാം ദിവസവും സിബിഐ അന്വേഷണസംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തു. സുശാന്തിന്റെ വീട്ടുജോലിക്കാരായ നീരജിന്റെയും കേശവിന്റെയും മൊഴിയെടുത്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ഊർജിതമാക്കി. നടന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ വരുൺ മാഥുറിനെ ചോദ്യം ചെയ്തു. സുശാന്തിന്റെ ബിസിനസ് ബന്ധങ്ങളെ കുറിച്ചും നിക്ഷേപങ്ങളെ കുറിച്ചും മനസിലാക്കാനാണ് വരുൺ വരുൺ മാഥുറിനെ വിളിച്ചുവരുത്തിയത്.
Story Highlights – Sushant singh rajput, Bombay High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here