വെഞ്ഞാറമ്മൂട് ഇരട്ടക്കൊല ആസൂത്രിതം; കോൺഗ്രസ് ഉന്നത നേതാക്കൾക്ക് പങ്കെന്ന് കോടിയേരി ബാലകൃഷ്ണൻ

വെഞ്ഞാറമ്മൂട് ഇരട്ടക്കൊല ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രണ്ട് പേരെയാണ് ഒരേ സമയം കൊലപ്പെടുത്തിയത്. പരിശീലനം ലഭിച്ച ആളുകൾക്കല്ലാതെ ഇത്തരത്തിൽ കൊല നടത്താനാകില്ല.
രണ്ട് പേരും മരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നത്. കോൺഗ്രസിന്റെ ഉന്നത നേതാക്കന്മാർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.
കൊലപാതകത്തിന് പിന്നാലെ കൊല്ലപ്പെട്ടവരെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് കോൺഗ്രസ് നേതാക്കൾ നടത്തിയത്. ഗൂണ്ടാ ഗ്യാങുകൾ തമ്മിലുള്ള പ്രശ്‌നമാണെന്ന് പറഞ്ഞ് കോൺഗ്രസിന്റെ അക്രമം മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്.
പെരിയയിൽ നടന്ന അക്രമത്തിന് പകരം വീട്ടുമെന്നാണ് പലരും പറഞ്ഞത്. സംഭവത്തിന് ശേഷമുള്ള അഭിപ്രായപ്രകടനങ്ങൾ ഇരട്ടക്കൊലപാതകത്തെ ന്യായീകരിക്കുന്നതാണ്. കൊലപാതകം നടത്തി സിപിഐഎമ്മിനെ തകർക്കാമെന്ന് കരുതരുതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Read Also :വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം; നിലപാട് ആവർത്തിച്ച് കോൺഗ്രസ്
കോൺഗ്രസിൽ നിന്ന് മാറി സിപിഐഎമ്മിലേക്ക് വന്നവരെ ലക്ഷ്യംവച്ചുള്ള അക്രമങ്ങളാണ് നടക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഫൈസലിനെ വധിക്കാൻ ശ്രമം നടന്നിരുന്നു. അതിന് ശേഷവും കൊലപാതക ശ്രമങ്ങൾ നടന്നു. രാഷ്ട്രീയ കൊലപാതകികൾക്ക് കേരളം മാപ്പ് നൽകില്ല. കൊലപാതക സംഘത്തെ ജനങ്ങൾ ഒറ്റപ്പെടുത്തണം. സിപിഐഎം സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇരട്ടക്കൊലപാതകത്തിന് പകരം വീട്ടുകയല്ല സിപിഐഎം ലക്ഷ്യംവയ്ക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Story Highlights – Venjaramoodu murder, Kodiyeri balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here