പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് 10 ദിവസത്തേക്ക് കസ്റ്റഡി അപേക്ഷ നൽകിയത്. കേസിന്റെ അന്വേഷണ പുരോഗതി ഐ ജി ഹർഷിത അട്ടല്ലൂരി വിലയിരുത്തി.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന റോയ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവർക്കായാണ് പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയത്. കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കേരളത്തിനകത്തും പുറത്തുമായി 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിനാധരമായ രേഖകൾ പോപ്പുലർ ഫിനാൻസിന്റെ കോന്നി വകയാറുള്ള ആസ്ഥാനത്ത് നിന്ന് പെലീസ് കണ്ടെത്തി.
പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ തട്ടിപ്പ് നടന്നുവെന്ന് സംശയിക്കുന്ന ബ്രാഞ്ചുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ജില്ലാ പൊലീസ് മേധാവിയുമായും അന്വേഷണ ഉദ്യോഗസ്ഥരുമായും കേസിന്റെ മേൽ നോട്ടം വഹിക്കുന്ന ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി വീഡിയോ കോൺഫറൻസ് വഴി അന്വേഷണ പുരോഗതി വിലയിരുത്തി. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച ശേഷം ഐജി പത്തനംതിട്ടയിൽ എത്തും.
Story Highlights – police files custody petition popular finance case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here