ഇ-ചിപ്പ് ഉപയോഗിച്ച് ഇന്ധനവെട്ടിപ്പ്; തെലുങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ 33 പെട്രോൾ പമ്പുകൾ അടച്ചുപൂട്ടി

ഇ-ചിപ്പ് ഉപയോഗിച്ച് ഇന്ധനവെട്ടിപ്പ് നടത്തിയ 33 പെട്രോൾ പമ്പുകൾ അടച്ചുപൂട്ടി. തെലുങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ പമ്പുകളാണ് അധികാരികൾ ഇടപെട്ട് പൂട്ടിയത്. വാഹനങ്ങളിൽ നിറക്കുന്ന ഇന്ധനത്തിൻ്റെ അളവ് ചിപ്പ് ഉപയോഗിച്ച് കൂടുതലാക്കി കാണിച്ചായിരുന്നു തട്ടിപ്പ്. പൊലീസും മെട്രോളജി വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
പമ്പിൽ കാണിക്കുന്ന അളവിനെക്കാൾ കുറവിൽ ഇന്ധനം നിറച്ചായിരുന്നു ഈ പമ്പുകൾ തട്ടിപ്പ് നടത്തിയിരുന്നത്. ഒരു ലിറ്റർ പെട്രോളിനോ ഡീസലിനോ 970 മില്ലി ലിറ്റർ ഇന്ധനം മാത്രമേ പമ്പുകൾ നൽകുമായിരുന്നുള്ളൂ. എന്നാൽ, മെഷീൻ ഫില്ലിങ് ബോർഡിൽ ഒരു ലിറ്ററെന്ന് കാണിക്കുകയും ചെയ്യും.
അടച്ചുപൂട്ടിയ 33 പമ്പുകളിൽ 21 എണ്ണം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ കീഴിൽ വരുന്നതാണ്. ഇതിൽ 17 എണ്ണം ആന്ധ്രയിലും അഞ്ചെണ്ണം തെലങ്കാനയിലുമാണ്. ഭാരത് പെട്രോളിയത്തിൻ്റെ ഒൻപത് പമ്പുകളും ഹിന്ദുസ്താൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെയും എസ്സാർ പമ്പ്സിൻ്റെറയും രണ്ട് വീതം പമ്പുകളും പട്ടികയിൽ പെടുന്നു.
ചിപ്പുകൾ പമ്പ് ഉടമയുടെ മൗനാനുവാദത്തോടെയാണ് ഇൻസ്റ്റാൾ ചെയ്തിരുന്നതെന്ന് സൈബറാബാദ് പൊലിസ് കമ്മീഷണർ വിസി സജ്ജനാർ പറഞ്ഞു. ഇതുവഴി കോടിക്കണക്കിനു രൂപയാണ് ഈ പമ്പുകൾ വെട്ടിച്ചത്. 80000 രൂപ മുതൽ 120000 രൂപ വരെ ചെലവിലാണ് ഓരോ ചിപ്പുകളും സ്ഥാപിച്ചിരുന്നത്.
9 പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് ഉടമകളും ചിപ് വിതരണം ചെയ്ത രണ്ട് പേരും ഒളിവിലാണ്.
Story Highlights – 33 petrol pumps in Telugu states use e-chips to give less fuel to customers, shut down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here