വെഞ്ഞാറമൂട് ഇരട്ടക്കൊല കേസ് പ്രതി ഐഎൻടിയുസി യൂണിറ്റംഗം; ചിത്രങ്ങൾ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ

വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിലെ അഞ്ചാം പ്രതി സതിമോൻ സിഐടിയു പ്രവർത്തകനെന്ന കോൺഗ്രസ് ആരോപണം തള്ളി ഡിവൈഎഫ്‌ഐ. സതിമോൻ ഐഎൻടിയുസി മരുതുംമൂട് യൂണിറ്റംഗമെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. തെളിവായി ചിത്രങ്ങളും പുറത്തുവിട്ടു. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പൊലീസ് നാളെ അപേക്ഷ സമർപ്പിക്കും. സിപിഐഎമ്മിനകത്തെ രാഷ്ട്രീയ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത നാല് പ്രതികളിൽ ഒരാളും അഞ്ചാം പ്രതിയുമായ സതിമോൻ സിഐടിയു പ്രവർത്തകൻ എന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം. ഡിവൈഎഫ്‌ഐ ഇത്തള്ളി. സതിമോൻസജീവ കോൺഗ്രസ് പ്രവർത്തകനെന്നും, ഐഎൻടിയുസി മരുതുംമൂട് യൂണിറ്റംഗമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. തെളിവായി ചിത്രങ്ങളും പുറത്തുവിട്ടു. കോൺഗ്രസ് പ്രാദേശിക നേതാക്കളായ ആനക്കുടി ഷാനവാസ്, ജി. പുരുഷോത്തമൻ നായർ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്.
Read Also : ഒളിവിലല്ല, വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പങ്കില്ല : വാർഡ് മെമ്പർ ഗോപൻ
അതേസമയം, വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിൽ പൊലീസ് പിടിയിലായ രണ്ടാം പ്രതി അൻസാറിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കേസിൽ റിമാൻഡിലായ മറ്റു പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് നാളെ അപേക്ഷ സമർപ്പിക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കിൽ മുഖ്യസാക്ഷിയായ ഷെഹിൻ, ഇജാസ്, ഗോകുൽ, അപ്പു എന്നിവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കൊലപാതകം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന 12 പേരിൽ തിരിച്ചറിയാതിരുന്ന രണ്ട് പേരെ പറ്റി സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.
അതിനിടെ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ സിപിഐഎമ്മിനകത്തെ രാഷ്ട്രീയ തർക്കമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊന്നവരും കൊല്ലിച്ചവരും കൊല്ലപ്പെട്ടവരും ഒരേ പാർട്ടിയിൽപ്പെട്ടവരെന്ന് കെ മുരളീധരൻ എംപിയും പറഞ്ഞു. ഡികെ മുരളിയും എ.എ റഹീമും തമ്മിലുള്ള ഏറ്റുമുട്ടലാണോ സംഭവത്തിന് പിന്നിലെന്ന് അറിയണമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
Story Highlights – Venjaramoodu twin murder, INTUC, CITU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here