കണ്ണൂരിലെ എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം; മൂന്ന് ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ
കണ്ണൂർ കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ. കൊലയാളി സംഘം സഞ്ചരിച്ചിരുന്ന കാറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പോളയാട് നിന്ന് വടകയ്ക്ക് എടുത്ത റിറ്റ്‌സ് കാറാണ് കണ്ടെടുത്തിട്ടുള്ളത്. കണ്ണവം സിഐ കെ സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാർ കണ്ടെത്തിയിരിക്കുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരും ആർഎസ്എസ് സജീവ പ്രവർത്തകരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായതിനു ശേഷമാവും ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് നീങ്ങുക. കൊലപാതകത്തിന് ഉപയോഗിച്ച കാർ സംഭവസ്ഥലത്തിന് തൊട്ടടുത്ത് നിന്നാണ് കണ്ടെടുത്തിട്ടുള്ളത്.
അതേ സമയം, കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന് കൊവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് സ്രവ പരിശോധന നടത്തിയത്. വെട്ടേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാർ, ആംബുലൻസ് ഡ്രൈവർ, പൊലീസുകാർ, ഉൾപ്പടെയുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ചിറ്റാരിപ്പറമ്പ് ചൂണ്ടയിൽ വച്ചാണ് സലാഹുദ്ദീന് വെട്ടേൽക്കുന്നത്. സഹോദരിമാരോടൊപ്പം സലാഹുദ്ദീൻ കാറിൽ പോകുന്നതിനിടയിൽ ഒരു ബൈക്ക് വന്നു തട്ടികയും. രണ്ടാളുകൾ നിലത്തു വീഴുന്നത് കണ്ട് ഡോറ് തുറന്നിറങ്ങിയ സലാഹുദ്ദീനെ സംഘം വെട്ടുകയുമായിരുന്നു. തലയ്ക്കും കഴുത്തിനും മാരകമായി പരുക്കേറ്റ സലാഹുദ്ദീൻ ആശുപത്രിയിലേക്ക് പോകും വഴി മരിക്കുകയായിരുന്നു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Story Highlights – Murder of SDPI activist in Kannur; Three RSS activists in custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here