യുവതിയെ ആംബുലൻസിനുളളിൽ പീഡിപ്പിച്ച സംഭവം; പ്രതിയ്ക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റില്ലെന്ന് കണ്ടെത്തൽ
കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസിനുളളിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടത്തും. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റില്ലാതെ ഡ്രൈവിംഗ് ലൈസൻസും മെഡിക്കൽ സർട്ടിഫിക്കേറ്റും മാത്രം ഉപയോഗിച്ചാണ് പ്രതി നൗഫൽ ജോലിയിൽ പ്രവേശിച്ചതെന്ന് പൊലീസ് കണ്ടെത്തി.
അതേ സമയം, കൃത്യം നടന്ന ആംബുലൻസിൽ
ജിപിഎസ് സംവിധാനം ഇല്ലായിരുന്നുവെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് എസ്പി കെ.ജി സൈമൺ പറഞ്ഞു.
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് പല തവണ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നൽകാൻ പ്രതി നൗഫൽ തയാറായില്ല. വധശ്രമ കേസിൽ പ്രതിയായത് കൊണ്ടാണ് രേഖ നൽകാതിരുന്നത്. എന്നാൽ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ഇല്ലാതിരുന്നിട്ടും ഇയാൾക്ക് ജോലി കിട്ടിയതെങ്ങനെയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ കൊവിഡ് പരിശോധന ഫലം വന്ന ശേഷം ഇയാളെ കസ്റ്റഡിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇയാളുടെ ആന്റിജൻ പരിശോധന ഫലം നെഗറ്റീവായിരുന്നു. അതേസമയം, കൃത്യം നടന്ന ആംബുലൻസിൽ ജിപിഎസ് സംവിധാനം ഇല്ലായിരുന്നുവെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
പീഡനത്തിനിരയായ പെൺക്കുട്ടി നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാനസീകമായി തകർന്ന പെൺക്കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതി നൗഫലിന്റെ ലൈസൻസ് കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.
Story Highlights – woman raped in an ambulance; Finding that the accused did not have a police clearance certificate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here