സംസ്ഥാനത്തെ കൗമാരക്കാരിൽ ആത്മഹത്യ പ്രവണത കൂടുന്നു; മുന്നിൽ മലപ്പുറവും തിരുവനന്തപുരവും

കേരളത്തിലെ കൗമാര പ്രായക്കാരിൽ ആത്മഹത്യ പ്രവണത വർധിച്ച് വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 140 കുട്ടികൾ ആത്മഹത്യ ചെയ്തതായാണ് കണ്ടെത്തൽ. 13നും 18നും ഇടയിൽ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്തവരിൽ ഏറെയുള്ളത്.
കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സംഘടനയായ ദിശ നടത്തിയ പഠനത്തിലാണ് കുട്ടികളിൽ വർധിച്ച് വരുന്ന ആത്മഹത്യ പ്രവണതയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. കുടുംബ വഴക്ക്, പ്രണയ നൈരാശ്യം, പരീക്ഷയിലെ തോൽവി തുടങ്ങിയവയുടെ പേരിലാണ് കൂടുതൽ കുട്ടികളും ആത്മഹത്യ ചെയ്യുന്നത്.
Read Also : ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം ‘ആത്മഹത്യ തടയാൻ ഒന്നിച്ചു പ്രവർത്തിക്കാം’
കണക്കുകളിൽ മലപ്പുറവും തിരുവനന്തപുരവുമാണ് മുന്നിൽ നിൽക്കുന്നത്. ജനുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകളിൽ മലപ്പുറത്ത് 20 ഉം തിരുവനന്തപുരത്ത് 16 ഉം പാലക്കാട് 11 ഉം പേര്‍ ആത്മഹത്യ ചെയ്തു. തൃശൂരിൽ നഗര പരിധിയിൽ 10 ഉം നഗരത്തിന് പുറത്തുള്ള സ്ഥലത്ത് ഏഴ് പേരും ആത്മഹത്യ ചെയ്തിട്ടുണ്ട്. കുട്ടികളുടെ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ കഴിയുന്ന കൗൺസിലർ സ്‌കൂളിൽ ഉണ്ടെങ്കിൽ കുട്ടികളുടെ ആത്മഹത്യ പ്രവണത ഒരു പരിധി വരെ ഇല്ലാതാക്കാൻ കഴിയുമെന്നാണ് ദിശയുടെ പഠനം. അതേസമയം കുട്ടികളുടെ സംരക്ഷണത്തിനുള്ള സർക്കാർ സംവിധാനങ്ങൾ സമയത്ത് ഇടപെടുകയോ പ്രശ്‌നങ്ങൾ പരിഹരിക്കുകയോ ചെയ്യുന്നില്ലെന്നും ദിശ നടത്തിയ പഠനത്തിൽ കണ്ടെത്തി.
Story Highlights – suicide tendency, kerala teenagers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here