സംസ്ഥാനത്ത് ഈ മാസം 23 വരെ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
സംസ്ഥാനത്ത് ഈ മാസം 23 വരെ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. ന്യോൾ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ അറബിക്കടലിൽ കാലവർഷ കാറ്റ് ശക്തി പ്രാപിക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അതേസമയം, വടകരയിൽ മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളി കടലിൽ വീണ് മരിച്ചു.
തെക്കൻ ചൈന കടലിൽ രൂപപ്പെട്ട ന്യോൾ ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് നാളയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ വരും ദിവസങ്ങളിൽ അതി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. മലയോര ജില്ലകളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കും. തിങ്കളാഴ്ച്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാര അതോറിറ്റി നിർദേശം നൽകി. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര പൂർണമായി ഒഴിവാക്കണം.
സർക്കാർ സംവിധാനങ്ങളോട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും നിർദേശമുണ്ട്. വടകരയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലിൽ വീണു മരിച്ചു. പുറങ്കര സ്വദേശി നൗഷാദാണ് മരിച്ചത്. വലയെറിയുന്നതിനിടെ കടലിൽ വീണ നൗഷാദിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാസർഗോഡ് ബദിയഡുക്ക കുട്ടിയാനത്ത് കൃഷിയിടത്തിൽ മണ്ണിടിച്ചിലുണ്ടായി. എന്നാൽ, സംസ്ഥാനത്ത് എവിടേയും കാര്യമായ നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Story Highlights – state is likely to experience strong winds and rain till the 23rd of this month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here