തിരുവനന്തപുരം സ്വർണ കടത്ത് കേസ്; സന്ദീപിന് ജാമ്യം, സ്വപ്ന സുരേഷിനെ വെള്ളിയാഴ്ചവരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ വെള്ളിയാഴ്ചവരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണമെന്ന എൻഐഎയുടെ ആവശ്യപ്രകാരമണ് കോടതി നടപടി. സ്വർണ കടത്തിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതി സന്ദീപിന് കോടതി സ്വഭാവിക ജാമ്യം അനുവദിച്ചു. സ്വർണ കടത്ത് കേസിലെ പ്രതികൾ ബിനാമികൾ എന്ന വിലയിരുത്തലിൽ ആദായ നികുതി വകുപ്പ്. പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ ആദായ നികുതി വകുപ്പിന് കോടതി അനുമതി നൽകി.
സ്വപ്ന സുരേഷിനെ 5 ദിവസത്തേക്ക് എൻഐഎ കസ്റ്റഡി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്ന് വിയ്യൂർ ജയിലിൽ നിന്നും കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയത്. നിവലിൽ ആരോഗ്യ പ്രശ്‌നങ്ങളില്ലന്ന് സ്വപ്ന അറിയിച്ചതോടെ വെള്ളിയാഴ്ച രാവിലെ വരെ എൻഐഎയുടെ കസ്റ്റഡിയിൽ കോടതി വിട്ട് നൽകി. സ്വപ്നയെ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണമെന്നാണ് എൻഐഎ യുടെ ആവശ്യം. ഇതിനിടെ സ്വർണ കടത്തമായി ബദ്ധപ്പെട്ട്
കസ്റ്റംസ് ചുമത്തിയ കേസിൽ മൂന്നാം പ്രതി സന്ദീപ് നായർക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ആണ് ജാമ്യം അനുവദിച്ചത്. നിലവിൽ എൻഐഎചുമത്തിയ യുഎപിഎ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ സന്ദീപിന് പുറത്തിറങ്ങാൻ കഴിയില്ല.
അതേസമയം, തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ ബിനാമികളാണെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സ്വപ്നയിൽ നിന്നും പിടിച്ചെടുത്തത് ബിനാമി പണമാണെന്നും ബിനാമി പണമായത് കൊണ്ടാണ് ലോക്കറിൽ സൂക്ഷിച്ചതെന്നുമാണ് ആദായ നികുതി വകുപ്പിന്റെ സംശയം. സ്വപ്നയുമായി അടുപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരുടേയും, രാഷ്ട്രീയ നേതാക്കളുടേയും സ്വത്ത് വിവരങ്ങളും ആദായ നികുതി വകുപ്പ് ശേഖരിക്കുന്നുണ്ട്. തിരുവനന്തപുരം സ്വർണ്ണകള്ള കടത്ത് കേസിൽ ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.
Story Highlights – Thiruvananthapuram gold smuggling case; Swapna Suresh has been remanded in NIA custody till Friday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here