ആരോപണങ്ങളെ ഭയന്ന് ലൈഫ് മിഷൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

ആരോപണങ്ങളെ ഭയന്ന് ലൈഫ് മിഷൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫിന്റെ നേട്ടങ്ങൾ ഇഷ്ടപ്പെടാത്ത ചിലർ ഇതിനെ അപഹസിക്കാനും ഇടിച്ചു താഴ്ത്താനും ശ്രമിക്കുകയാണ്. ഇതിനായി ലൈഫിനെതിരെ വൻതോതിൽ നുണപ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
29 ലൈഫ് ഭവനസമുച്ചയങ്ങളുടെ നിർമാണ ഉദ്ഘാടനം നടത്തുമ്പോഴാണ് ലൈഫ് പദ്ധതിയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. വീടില്ലാത്തവർക്കു വാസസ്ഥലം ഒരുക്കി നൽകാനും മികച്ച ജീവിത സാഹചര്യം ഒരുക്കാനും മികവുറ്റ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇങ്ങനെ നേട്ടങ്ങൾ ഉണ്ടാകുന്നത് ഇഷ്ടപ്പെടാത്ത ചിലരുണ്ട്. അവർ ഇതിനെയെല്ലാം അപഹസിക്കാനും ഇടിച്ചു താഴ്ത്താനും ശ്രമിക്കുകയാണ്. അതിനു വേണ്ടി യഥാർത്ഥ കണക്ക് മറച്ചുവച്ച് നുണപ്രചരണം നടത്തുന്നു. ജനങ്ങൾക്ക് വേണ്ടിയുള്ള വികസന പദ്ധതികൾ ആരുടെങ്കിലും ആരോപണങ്ങളിൽ ഭയന്ന് സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Also :ലൈഫ് പദ്ധതി; 14 ജില്ലകളിലായി 29 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം ഉദ്ഘാടനം ചെയ്തു
അതേസമയം, ലൈഫ് മിഷനിൽ നടന്നത് വൻ കൊള്ളയാണെന്നും സിബിഐ തന്നെ ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കരാറിലെ എംഒയുവിന്റെ കോപ്പി ഇന്നലെ രാത്രിയാണ് തന്നതെന്നും ടാസ്‌ക് ഫോഴ്‌സിൽ നിന്ന് രാജിവയ്ക്കുംവരെ എന്തുകൊണ്ട് തന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസിലെ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്നും വിജിലൻസ് അന്വേഷണം നാടകമാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു.
Story Highlights – Life mission, Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here