ലൈഫ് മിഷൻ കേസ്; അഴിമതി നിരോധന നിയമം ഉൾപ്പെടുത്താൻ സിബിഐ നിയമോപദേശം തേടി

ലൈഫ് മിഷൻ കേസിൽ അഴിമതി നിരോധന നിയമം ഉൾപ്പെടുത്താൻ സിബിഐ നിയമോപദേശം തേടി.
കരാർ ലഭിക്കാൻ യൂണിടാക്ക്, സ്വപ്ന വഴി ഉദ്യോഗസ്ഥർക്ക് കൈകൂലി നൽകിയതായി സിബിഐ കണ്ടെത്തിയ സാഹചര്യത്തിലാണിത്.
ലൈഫ് മിഷൻ കേസിൽ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്, ക്രിമിനൽ ഗൂഡാലോചന എന്നീ വകുപ്പുകളായിരുന്നു സിബിഐ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ലൈഫ് മിഷൻ കരാർ ലഭിക്കാൻ യൂണിടാക്ക് സ്വപ്ന വഴി ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായി സിബിഐക്ക് തെളിവ് ലഭിച്ചു. അതുകൊണ്ടുതന്നെ അഴിമതി നിരോധന നിയമം ഉൾപ്പെടുത്താൻ സിബിഐ നിയമോപദേശം തേടി. ഇതിനുള്ള തെളിവുകൾ ലഭിച്ചത് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വീട്ടിലും, ഓഫീസിലും നടത്തിയ പരിശോധനയിലാണ്. സന്തോഷ് ഈപ്പന്റെ മൊഴിയിലും കൈക്കൂലി നൽകിയതിന്റെ സൂചനയുണ്ട്.
സ്വപ്നയെ പ്രതി ചേർത്ത് കസ്റ്റഡിയിൽ വാങ്ങാനും സിബിഐ നീക്കം തുടങ്ങി. തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളായ ടി.കെ റമീസ്, എ.എം ജലാൽ എന്നിവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. വിയ്യൂർ അതിസുരക്ഷ ജയിലിലെത്തിയായിരിക്കും ഇരുവരേയും ചോദ്യം ചെയ്യുക.
പ്രതികളെ ജയിലിൽ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ എറണാകുളം എക്കണോമിക് ഒഫൻസ് കോടതി അനുമതി നൽകിയിരുന്നു. കള്ള പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ചോദ്യം ചെയ്യൽ. ബംഗളൂരു ലഹരിമരുന്ന് സംഘത്തിന്റെ പണം സ്വർണകടത്തിന് ഉപയോഗിച്ചതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു.
Story Highlights – Life mission, CBI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here