ബംഗളൂരു ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു

ബംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനേഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യുന്നത് ആറാം മണിക്കൂറിലേക്ക്. ബംഗളൂരുവിലെ ഇ ഡി സോണൽ ഓഫീസിലാണ് ചോദ്യം ചെയ്യൽ. കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ചാണ് ഇ ഡി പ്രധാനമായും ചോദിച്ചറിയുന്നത്.
Read Also : ബംഗളൂരു ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും
കഴിഞ്ഞ അഞ്ച് ദിവസത്തോളമായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തതിന്റെ തുടർച്ചയെന്നോണമാണ് ബിനീഷിനെ ഇ ഡി വിണ്ടും ചോദ്യം ചെയ്യുന്നത്. ബിനീഷ് നൽകിയിരുന്ന തുക അനൂപ് ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്നോ?, ആറ് ലക്ഷത്തിൽ കൂടുതൽ തുകയുടെ ഇടപാടുകൾ ബിനീഷ് കോടിയേരി നടത്തിയിരുന്നോ?, ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ സ്വകാര്യ കമ്പനിയുടെ സാമ്പത്തിക സ്രോതസ് എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ ചോദിച്ചറിയും.
2015ൽ ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണം നൽകിയെന്നാണ് അനൂപിന്റെ മൊഴി, ഇത് ബിനീഷും സമ്മതിച്ചിരുന്നു.ആറ് ലക്ഷം രൂപയാണ് നൽകിയതെന്ന് പറയുന്നുണ്ടെങ്കിലും കുറഞ്ഞത് 50 ലക്ഷം രൂപയുടെ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇ ഡി സംശയിക്കുന്നത്. ഈ ഹോട്ടലിന്റെ മറവിൽ ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ. നിലവിൽ ബിനീഷിന്റെ പേരിലുളള സ്വത്തുക്കളുടെ കൈമാറ്റം മരവിപ്പിക്കാൻ ഇ ഡി രജിസ്‌ട്രേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ബെംഗളൂരുവിൽ പിടികൂടിയ ലഹരിമരുന്ന് റാക്കറ്റിന് ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നൽകിയിട്ടുണ്ടോയെന്ന് കണ്ടെത്താനായിരുന്നു ഇ ഡി അന്വേഷണം ആരംഭിച്ചത്. ഇ ഡി ആദ്യഘട്ടത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ സ്വത്തുവിവരങ്ങളുടെ രേഖകൾ ബിനീഷ് അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. വെളിപ്പെടുത്തിയതിലധികം സമ്പാദ്യം ബിനീഷിനുണ്ടെന്ന നിഗമനമാണ് ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തിച്ചത്
10.50ഓടെ ഇ ഡി ഓഫീസിലെത്തിയ ബിനീഷ് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചിരുന്നില്ല. കൃത്യം 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. നേരത്തേ പത്ത് മണിക്കൂറോളമാണ് ബിനീഷിനെ ഇ ഡി ചോദ്യം ചെയ്തത്.
Story Highlights – bineesh kodiyeri, enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here