പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; നീക്കത്തിന് പിന്നിൽ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമെന്ന് പൊലീസ്

പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടുന്നതിന് പിന്നിൽ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമെന്ന് സൈബർ ക്രൈം പൊലീസ്. തെലങ്കാനയിൽ കഴിഞ്ഞ ദിവസം പിടിയിലാവർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയം. കേരള പോലീസ് തെലങ്കാനയിലെയും ആന്ധ്രയിലെയും അന്വേഷണ സംഘവുമായി ആശയവിനിമയം നടത്തി.
ഐ.ജി. പി.വിജയന്റെ പേരിൽ രണ്ട് ദിവസം മുൻപ് പ്രത്യക്ഷപ്പെട്ട വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ട് വരാൻ സഹായമായത്. പി.വിജയൻ കൂടാതെ ഉന്നത ഉദ്യോഗസ്ഥരായ ഋഷിരാജ് സിങ്, ജി.ലക്ഷ്മണ തുടങ്ങി ഡിവൈഎസ്പിമാരടക്കം ഇരുപതിലേറെ ഉദ്യോഗസ്ഥരുടെ പേരിലാണ് തട്ടിപ്പിന് ശ്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ യഥാർത്ഥ അക്കൗണ്ടിലുള്ള അതേ പേരും ഫോട്ടോയും വിവരങ്ങളുമെല്ലാം ചേർത്താണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുന്നത്.
തട്ടിപ്പ് രീതി ഇങ്ങനെ-സൗഹൃദത്തിലായ വ്യക്തിയോട് മെസഞ്ചർ ചാറ്റിലൂടെ പണം ആവശ്യപ്പെടും. പണം നൽകാമെന്ന് സമ്മതിച്ചാൽ ഗൂഗിൾ പേ നമ്പർ കൈമാറും. ക്രെഡിറ്റ് കാർഡിന്റെ രഹസ്യവിവരങ്ങളും ചിലരോട് ചോദിച്ചിട്ടുണ്ട്. തട്ടിപ്പ് തിരിച്ചറിഞ്ഞ സൈബർ ഹൈടെക്ക് സെൽ വ്യാജ അക്കൗണ്ടുകൾ നിരീക്ഷിച്ചതിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.
ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൈബർ ക്രൈം പോലീസിന്റെ വിലയിരുത്തൽ. തമിഴ്നാട്ടിലും ആന്ധ്രയിലുമെല്ലാം സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്. കൂടുതൽ വ്യാജ അക്കൗണ്ടുകൾ വഴി തട്ടിപ്പ് നടന്നതായും സൈബർ ക്രൈം പൊലീസ് സംശയിക്കുന്നുണ്ട്.
Story Highlights – north indian team behind police fake fb profile case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here