സ്വപ്നയുടെ ബാങ്ക് ലോക്കർ സംബന്ധിച്ച വാട്‌സ് ആപ്പ് സന്ദേശം കണ്ടെത്തി; കുറ്റപത്രത്തിൽ എം ശിവശങ്കറിനെതിരെ ഗുരുതര പരാമർശങ്ങൾ

മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡിജിറ്റൽ തെളിവുകൾ ലഭിച്ച ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
എം ശിവശങ്കറിനെതിരെ സ്വർണക്കടത്ത് കേസ് കുറ്റപത്രത്തിൽ ഗുരുതര പരാമർശങ്ങളാണ് ഇ.ഡി നടത്തിയിരിക്കുന്നത്. എം ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശം അന്വേഷണ സംഘം കണ്ടെത്തി. സ്വപ്നയുടെ ബാങ്ക് ലോക്കർ സംബന്ധിച്ചാണ് സന്ദേശം. പണം കൈമാറുന്നതിനെ കുറിച്ച് സന്ദേശങ്ങളിൽ പറയുന്നു. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ശിവശങ്കർ മൗനം പാലിച്ചുവെന്നും അതിനാൽ കൂടുതൽ അന്വേഷണം വേണമെന്നും പ്രാഥമിക കുറ്റപത്രത്തിൽ പറയുന്നു.
സ്വപനയും സരിത്തും സന്ദീപും ചേർന്ന് കള്ളപ്പണ ഇടപാട് നടത്തിയെന്ന് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നുണ്ട്. 303 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. പ്രതികളുടെ പക്കൽ അനധികൃത സ്വത്തുകൾ കണ്ടെത്തിയിട്ടുണ്ട്. വരവിൽ കവിഞ്ഞ ബാങ്ക് നിക്ഷേപം ഉണ്ട്. രേഖകൾ ഇല്ലാതെയാണ് ഇവയെല്ലാം നടത്തിയിരിക്കുന്നത്. ഇതെല്ലാം കള്ളപ്പണ ഇടപാടുകൾ നടന്നതിന് തെളിവാണെന്ന് ഇ.ഡി വാദിക്കുന്നു. പ്രതികൾക്കെതിരായ കുറ്റം തെളിഞ്ഞുവെന്ന് കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. മൂന്ന് പേർക്കും ജാമ്യം കൊടുക്കരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് കോടതി ശിക്ഷാനടപടി സ്വീകരിക്കണം എന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.
Story Highlights – serious charges against m sivasankaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here