‘എ. പി അബ്ദുള്ളക്കുട്ടിയുമായി ഹോട്ടലിൽവച്ച് വാക്കുതർക്കം ഉണ്ടായിട്ടില്ല’: ഹോട്ടൽ മാനേജർ ട്വന്റിഫോറിനോട്
ബിജെപി ദേശീയ ഉപാധ്യക്ഷൻ എ. പി അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവം വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഹോട്ടൽ മാനേജർ. അബ്ദുള്ളക്കുട്ടി ഭക്ഷണം കഴിക്കാൻ കയറിയ മലപ്പുറം രണ്ടത്താണിയിലെ ഹോട്ടൽ മാനേജർ സക്കീറാണ് പ്രതികരിച്ചത്. അബ്ദുള്ളക്കുട്ടിയുമായി ഹോട്ടലിൽ വച്ച് വാക്കുതർക്കം ഉണ്ടായിട്ടില്ലെന്ന് സക്കീർ ട്വന്റിഫോറിനോട് പറഞ്ഞു.
ഭക്ഷണം കഴിഞ്ഞ ശേഷം അബ്ദുള്ളക്കുട്ടി ബില്ലടച്ച് മടങ്ങി. ഹോട്ടലിന്റെ പരിസരത്തുവച്ചും പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നും സക്കീർ വിശദീകരിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രണ്ടത്താണിയിൽ ചായകുടിക്കാൻ ഹോട്ടലിൽ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലർ അപമാനിക്കുകയും തുടർന്ന് വാഹനത്തെ പിന്തുടർന്ന് പിന്നിൽ ഇടിക്കുകയുമായിരുന്നു എന്നാണ് പരാതി. ആക്രമണം ആസൂത്രിതമെന്ന് സംശയിക്കുന്നതായി എ. പി അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു. അതേസമയം, സംഭവത്തിൽ കാടാമ്പുഴ പൊലീസ് കേസെടുത്തു. വാഹനാപകടത്തിന് ചുമത്തുന്ന 279 എം.വി ആക്ട് പ്രകാരമാണ് കേസ്. അപകടത്തിന് പിന്നിൽ സംശയകരമായ കാരണങ്ങളില്ലെന്ന് കാടാമ്പുഴ പൊലീസ് അറിയിച്ചു.
Story Highlights – A P Abdullakutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here