ധോണി അപ്പീൽ ചെയ്തതോ ദേഷ്യപ്പെട്ടതോ?; സമൂഹമാധ്യമങ്ങൾ രണ്ടു തട്ടിൽ

ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിയുടെ ചില പെരുമാറ്റങ്ങൾ വിവാദത്തിലായിരുന്നു. സൺറൈസേഴ്സ് ബാറ്റ് ചെയ്യുന്നതിനിടെ വൈഡ് വിളിക്കാനൊരുങ്ങിയ അമ്പയർ ധോണിയുടെ ഭാവവും പ്രതികരണവും കണ്ട് തീരുമാനം മാറ്റിയതാണ് വിവാദമായത്. ധോണി ദേഷ്യപ്പെട്ടതിനാൽ അമ്പയർ തീരുമാനം മാറ്റിയെന്നാണ് പ്രധാന ആക്ഷേപം. അതേസമയൻ, അദ്ദേഹം അപ്പീൽ ചെയ്യുക മാത്രമാണ് ചെയ്തതെന്ന് മറുവാദവും ഉയരുന്നുണ്ട്.
Read Also : മധുര പ്രതികാരം; വില്ല്യംസണിന്റെ ഒറ്റയാൾ പോരാട്ടവും മറികടന്ന് ചെന്നൈക്ക് 20 റൺസ് ജയം
ശർദ്ദുൽ താക്കൂർ എറിഞ്ഞ 19ആം ഓവറിലായിരുന്നു സംഭവം. റാഷിദ് ഖാൻ ബാറ്റ് ചെയ്യുന്നതിനിടെ താക്കൂർ എറിഞ്ഞ പന്ത് വൈഡ് ലൈനു പുറത്തുകൂടി ധോണിയുടെ കൈകളിലെത്തി. മെയിൻ അമ്പയറായിരുന്ന പോൾ റീഫൽ വൈഡ് വിളിക്കാനായി തുനിഞ്ഞു. ഉടൻ തന്നെ ധോണി ദേഷ്യത്തോടെ കൈകൊണ്ട് ആംഗ്യം കാണിക്കുകയും എന്തോ വിളിച്ച് പറയുകയും ചെയ്തു. ഇതേ തുടർന്ന് റീഫൽ വൈഡ് വിളിക്കാനുള്ള തൻ്റെ തീരുമാനം മാറ്റി.
അമ്പയർമാരോട് ദേഷ്യപ്പെട്ട് ധോണി തീരുമാനം മാറ്റിയെന്നും അത് ശരിയല്ലെന്നുമാണ് ഉയരുന്ന ആക്ഷേപം. ധോണി ദേഷ്യപ്പെട്ടതല്ലെന്നും അപ്പീൽ ചെയ്തതാണെന്നുമാണ് ഇതിനെതിരെ ഉയരുന്ന വാദം. നിയമമനുസരിച്ച് ക്രീസിൽ ബാറ്റ്സ്മാന് നോർമൽ സ്ട്രോക്ക് കളിക്കാൻ സാധിക്കുന്ന വിധത്തിൽ പന്ത് കടന്നു പോയാൽ അത് വൈഡല്ല. ഇന്നലത്തെ സംഭവത്തിൽ റാഷിദിൻ്റെ ബാറ്റിനു മുകളിലൂടെയാണ് പന്ത് കടന്നു പോയത്. ഇതോടൊപ്പം ബാറ്റ്സ്മാൻ നോർമൽ സ്റ്റാൻഡിൽ നിന്ന് മാറി ക്രീസിൽ മൂവ് ചെയ്താലും വൈഡ് ലൈൻ വ്യത്യാസപ്പെടും. റാഷിദ് ഇന്നലെ നോർമൽ സ്റ്റാൻഡിൽ അല്ലായിരുന്നു എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, നോർമൽ ക്രിക്കറ്റ് സ്ട്രോക്ക് എന്ന് ഡിഫൈൻ ചെയ്യാവുന്ന സ്ട്രോക്കല്ല റാഷിദ് കളിച്ചതെന്നും താരം ക്രീസിൽ മൂവ് ചെയ്തില്ലെന്നും മറ്റു ചിലർ വാദിക്കുന്നു. തന്നെയുമല്ല, വൈഡ് വിളിക്കാൻ പോയ അമ്പയർ ധോണിയുടെ പ്രതികരണം മൂലം അത് ചെയ്യാതിരുന്നതാണ് ഇവിടെ പ്രധാനപ്പെട്ട ചർച്ച എന്നും അവർ പറയുന്നു.
Story Highlights – ms dhoni appeal controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here