സ്വർണക്കടത്ത് കേസ്: പ്രതികളായ സ്വപ്നയും സരിത്തും നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നയും സരിത്തും കൊച്ചി എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പിൻവലിച്ചു. മറ്റ് എട്ട് പ്രതികളുടെ ജാമ്യാപേക്ഷകളിൽ കോടതി ഇന്ന് രണ്ടരയ്ക്ക് വിധി പറയും.
പ്രധാന പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള പരിമിത സാധ്യത വിലയിരുത്തിയാണ് സ്വപ്‌നയുടേയും സരിത്തിന്റേയും നാടകീയ നീക്കം. പ്രതികൾക്ക് ഭീകരവാദ ബന്ധമുണ്ടെന്നാണ് എൻഐഎയുടെ വാദം. പ്രതി കെ.ടി. റമീസിന് ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായി ബന്ധമുണ്ട്. ഈ സംഘം ടാൻസാനിയ കേന്ദ്രീകരിച്ച് സ്വർണം, ലഹരി, ആയുധം, രത്‌നം എന്നിവയുടെ കള്ളക്കടത്ത് നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. റമീസും മറ്റൊരു പ്രതി ഷറഫുദീനും ഒരുമിച്ചു നടത്തിയ ടാൻസാനിയ യാത്രയുടെ തെളിവുകൾ ലഭിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നതാണ് സ്വർണക്കടത്ത്. പ്രതികൾ ലാഭമെടുക്കാതെ തുടർച്ചയായി കടത്തിന് പണം നിക്ഷേപിച്ചുവെന്നും എൻഐഎ വാദിച്ചു. പ്രതികൾക്കെതിരായ ഡിജിറ്റൽ തെളിവുകൾ എൻഐഎ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
യു.എ.ഇ, ടാൻസാനിയ എന്നിവിടങ്ങളിൽ ആഴത്തിൽ അന്വേഷണം നടത്തേണ്ട കേസായതിനാൽ, കൂടുതൽ സമയം ആവശ്യമാണെന്നും എൻഐഎ വാദിച്ചു. സന്ദീപ് നായരുടെ കുറ്റസമ്മത മൊഴിയും കോടതി പരിശോധിച്ചു. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതിന്റെ അടിസ്ഥാനമെന്തെന്ന് അന്വേഷണ സംഘത്തോട് കോടതി നേരത്തെ ആവർത്തിച്ച് ചോദിച്ചിരുന്നു. കള്ളക്കടത്ത് കേസുകളിൽ യുഎപിഎ ആണോ പ്രതിവിധിയെന്നായിരുന്നു കോടതിയുടെ ചോദ്യം.
Story Highlights – Gold smuggling, sarith, gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here