‘ചരിത്രത്തില്‍ ആദ്യമായി റോഡ് മുറിച്ചുകടക്കുന്ന സിഗ്നല്‍’ വിഡിയോ ഹൈദരാബാദിലെ വെള്ളപ്പൊക്കത്തിലേത് അല്ല [24 fact check]

-/ ബിനീഷ വിനോദ്
തെലങ്കാനയിലെ ഹൈദരാബാദിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ട്രാഫിക് സിഗ്നല്‍ ഒഴുകി നീങ്ങുന്നു എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ദൃശ്യങ്ങള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് ആന്ധ്ര ഭാഗങ്ങളില്‍ കനത്ത മഴയാണ്. ആളപായവും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനൊപ്പമാണ് ഒരു ട്രാഫിക് സിഗ്‌നല്‍ പോസ്റ്റ് അപ്പാടെ ഒഴുകിപ്പോകുന്ന വിഡിയോയും ഉള്ളത്.
‘ചരിത്രത്തില്‍ ആദ്യമായി റോഡ് മുറിച്ചുകടക്കുന്ന സിഗ്നല്‍’ എന്ന തലക്കെട്ടോടെയാണ് ഈ വിഡിയോ പ്രചരിക്കുന്നത്. ഹൈദരാബാദ് റെയിന്‍ എന്ന ഹാഷ്ടാഗില്‍ ആണ് നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഒഴുകി നടക്കുന്ന സിഗ്നല്‍ വിഡിയോ ഹൈദരാബാദിലേത് അല്ല.
ചൈനയിലെ യുലിന്‍ നഗരത്തിന്റ് വിഡിയോ ആണിത്. ഇതിന് രണ്ട് വര്‍ഷത്തെ പഴക്കമുണ്ട്. ചിന്ന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് എന്ന ചാനല്‍ 2018 മെയ് 11 ന് ഈ വിഡിയോ അവരുടെ യൂട്യൂബ് ചാനലില്‍ ആപ്‌ലോഡ് ചെയ്തിട്ടുണ്ട്. വിഡിയോ ശ്രദ്ധിച്ചാല്‍ ചൈനീസ് ഭാഷയിലുള്ള ബോര്‍ഡുകളും കാണാം.
ഹൈദരാബാദിലെ പ്രളയത്തില്‍ മുങ്ങിയ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന തലക്കെട്ടിലും ഒരു വ്യാജ വിഡിയോ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് 2017ല്‍ മെക്‌സിക്കോയില്‍ ഉണ്ടായ പ്രളയത്തിന്റ ദൃശ്യങ്ങളാണ്.
വൈറല്‍ വീഡിയോയുമായി വിമാനത്താവളത്തിന് ബന്ധമില്ലെന്നും വിമാനത്താവളത്തില്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണമാണെന്നും ഹൈദരാബാദ് വിമാനത്താവളത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ സ്ഥിരീകരിച്ചു. ഹൈദരാബാദിലെ വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ പെട്ടതല്ല ഈ രണ്ട് സംഭവങ്ങളും. ഇവ ഇന്ത്യയില്‍ പോലും നടന്ന കാര്യങ്ങള്‍ അല്ല.
Story Highlights – fact check, 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here